ടി പത്മനാഭൻ മലയാള സാഹിത്യലോകത്തെ ഏറ്റവും തലയെടുപ്പുള്ള വ്യക്തിത്വമാണ് എന്നതിലാർക്കെങ്കിലും അഭിപ്രായ ഭിന്നതയുണ്ടാവാനിടയില്ല. എഴുത്തിൽ തന്റേതായ ഒരു ശൈലി, അതിലൊരു സമഗ്രത, പിന്നെ ചില്ലറയല്ലാത്ത അഹങ്കാരം. ചില പരിധികൾ കടന്നാൽ പിന്നെ വ്യക്തികൾക്ക് അത്തരം അഹങ്കാരങ്ങൾ ആവാം; അതിനുള്ള അവകാശം, അധികാരം, അദ്ദേഹം സ്വയം സമ്പാദിച്ചിരിക്കുന്നു. തുറന്നുപറയുന്ന ഒരു ശൈലി അദ്ദേഹത്തിൽ മുൻപേ കണ്ടിട്ടുണ്ട്. ഉദാഹരണങ്ങൾ അനവധി മലയാളി വായനക്കാരുടെ മുന്നിലുണ്ടാവും; അതൊക്കെ ആവർത്തിക്കേണ്ടതില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവതിപ്പതിപ്പിൽ അദ്ദേഹം കെ കേളപ്പജിയെ സ്മരിച്ചുകൊണ്ടെഴുതിയ ലേഖനമാണ് ഇപ്പോൾ ടി പത്മനാഭനിലേക്കെത്താൻ കാരണം. ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തെ പരാമർശിച്ചുകൊണ്ട് ” കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എകെജി; അദ്ദേഹമിന്നുണ്ടായിരുന്നുവെങ്കിൽ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചുനിരത്തുകയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ………” എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനത്തിന്റെ അവസാന വാക്കുകളിലേക്ക് കടക്കുന്നത്. നന്ദി, ടി പത്മനാഭൻ, ഇത് അങ്ങിൽനിന്ന് കേൾക്കുമ്പോഴെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ഏകെജിയുടെയും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആത്മകഥകൾ ഒന്ന് വായിച്ചിരുന്നുവെങ്കിൽ ………….. എന്തായാലും ഇത്തരം ഓർമ്മപ്പെടുത്തലുകൾ ചരിത്ര കുതുകികൾക്ക് വലിയ അനുഭവമാണ് സംഭാവന ചെയ്യുന്നത്.
കേരളം കണ്ട മഹാത്മാവാണ് കെ കേളപ്പജി എന്ന് ടി പത്മനാഭൻ ഇന്ന് പറയുമ്പോൾ അത് പുതുതലമുറക്ക് വഴികാട്ടിയാവുന്നു. അദ്ദേഹം എഴുതിയത് നോക്കൂ ……. ” വിദ്യാർഥി ജീവിതകാലത്ത് മഞ്ചേരി രാമയ്യരെപ്പോലുള്ള വലിയ ഗുരുനാഥന്മാരുടെ പ്രണത ശിഷ്യനാകാൻ ഭാഗ്യമുണ്ടായ കേളപ്പൻ, ചങ്ങനാശേരിയിലെ പ്രശസ്തമായ എസ്ബി കോളേജിലേയും അതുപോലെ മറ്റു പ്രശസ്ത വിദ്യാലയങ്ങളിലെയും കുട്ടികളുടെ സ്നേഹാദരങ്ങൾക്ക് പാത്രമായ അധ്യാപകനായ കേളപ്പൻ, നായർ സർവീസ് സൊസൈറ്റിയുടെ പ്രഥമാദ്ധ്യക്ഷനായ കേളപ്പൻ, മന്നത്ത് പത്മനാഭന്റെ വലംകൈയായി നിന്ന് പ്രവർത്തിച്ച കേളപ്പൻ, എന്നും കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തുണ്ടായിരുന്ന കേളപ്പൻ, വൈക്കം സത്യാഗ്രഹത്തിന്റെയും ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെയും ജീവാത്മാവായിരുന്ന കേളപ്പൻ, ഒന്നിലധികം തവണ മാതൃഭൂമിയുടെ പത്രാധിപ സാരഥ്യം ഏറ്റെടുത്ത് ആ മഹത്തായ പത്രത്തെ നേർവഴിക്ക് നയിച്ച കേളപ്പൻ ……… സ്വാതന്ത്ര്യ സമരകാലത്ത് കേരളത്തിൽ ഏറ്റവുമധികം അറിയപ്പെട്ടിരുന്ന നേതാവായ കേളപ്പൻ ….ഇങ്ങനെ എത്രയെത്ര കേളപ്പന്മാർ ” എന്ന് പത്മനാഭൻ ഓർമ്മിപ്പിക്കുന്നുണ്ട്. കഴിഞ്ഞില്ല, തളിക്ഷേത്ര പുനരുദ്ധാരണം, മലപ്പുറം ജില്ലാ വിരുദ്ധ സമരം എന്നിവയിലൊക്കെ കേളപ്പജി സ്വീകരിച്ച ശക്തവും വ്യക്തവുമായ നിലപാടുകളെക്കുറിച്ചും കുറിച്ചിട്ടുണ്ട് ……. ” നായ പാത്തിയ കല്ലിന്മേൽ ചന്ദനം പൂശിയ കേളപ്പാ ” എന്ന മുദ്രാവാക്യവും ഓർമ്മിപ്പിച്ചിട്ടുണ്ട്. കേളപ്പൻ കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെയായിട്ടും പിറന്ന നാടിനുവേണ്ടി തന്റെ സർവസ്വവും സമർപ്പിച്ച ആ നിസ്വാർത്ഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയർന്നുവന്നിട്ടില്ല ‘ എന്നും അദ്ദേഹം വേദനയോടെ സ്മരിക്കുന്നു.
ഒരർഥത്തിൽ കെ കേളപ്പജിയുടെ ജീവചരിത്രം ഈ ഏതാനും വരികളിലൂടെ അനാച്ഛാദനം ചെയ്തിരിക്കുന്നു. എന്നിട്ടാണ് ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തിന്റെ മറവിൽ നടന്ന ചരിത്രത്തിന്റെ വളച്ചൊടിക്കലിലേക്കും തമസ്കരിക്കലിലേക്കും ടി പത്മനാഭൻ കടന്നുവരുന്നത്. അടുത്തിടെ ഗുരുവായൂരിൽ സർക്കാർ നിർമ്മിച്ച സത്യഗ്രഹ സ്മാരകത്തിൽ കേളപ്പനെയല്ല അദ്ദേഹത്തിന്റെ സഹായിയും ശിഷ്യനുമായ ഏകെജിയെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറയുന്നത്.
ഇഎംഎസും ഏകെജിയും
പറഞ്ഞ സത്യങ്ങൾ
ഇത്രയും വായിച്ചപ്പോൾ മറ്റൊന്നാണ് തോന്നിയത്; ഏകെജിയും ഇഎംഎസ് നമ്പൂതിരിപ്പാടും ഗുരുവായൂർ സത്യഗ്രഹത്തെക്കുറിച്ചും അതിൽ കേളപ്പജിക്കുള്ള റോളിനെക്കുറിച്ചും സ്വന്തം നിലക്കെഴുതിയത് ടി പത്മനാഭൻ സ്മരിക്കുമെന്ന്. ആ രണ്ടുപേരുടെയും ആത്മകഥകൾ അദ്ദേഹം തീർച്ചയായും വായിച്ചിട്ടുണ്ടാവണമല്ലോ. ഇഎംഎസ് പറയുന്നത് ആദ്യം നോക്കുക: ” —– രാഷ്‌ട്രീയ രംഗത്തല്ലെങ്കിലും കേരളത്തിന്റെ പൊതു ജീവിതത്തിൽ കേളപ്പന്റെ നിരാഹാരം വലിയ കോളിളക്കമുണ്ടാക്കി. ഇതിനു മുൻപ് സൂചിപ്പിച്ചത് പോലെ കേരളത്തിൽ കുറെക്കാലമായി വളർന്നുകൊണ്ടിരുന്ന സാമൂഹ്യ വിപ്ലവ പ്രസ്ഥാനത്തിന് അത് വലിയ ഊക്കും ഉശിരുംനല്കി. അയിത്തോച്ചാടനവും ക്ഷേത്ര പ്രവേശനാധികാരവും നേടുക മാത്രമല്ല, മിശ്ര ഭോജനം, മിശ്ര വിവാഹം മുതലായ പല മാർഗ്ഗങ്ങളും അവലംബിച്ചുകൊണ്ട് ജാതിവ്യവസ്ഥ ആകെ തകർക്കുന്നതിനുള്ള ഒരു പ്രസ്ഥാനം ഉടലെടുക്കാൻ വേണ്ട സാഹചര്യം ആ നിരാഹാരം സൃഷ്ടിച്ചു …..”. അവിടെ കേളപ്പനെക്കുറിച്ചു മാത്രമേ അദ്ദേഹം പറയുന്നുള്ളു എന്നതാണ് പ്രധാനം. ഏകെജിക്ക് അങ്ങിനെയൊരു വലിയ പങ്ക് ഉണ്ടായിരുന്നുവെങ്കിൽ ഇഎംഎസ് അത് വിശദീകരിക്കാതിരിക്കില്ലല്ലോ.
ഇനി എകെജി ആത്മകഥയിൽ എഴുതിയതു പരിശോധിക്കാം. ” കേളപ്പൻ അൽപ്പം നിരാശനായതായി എനിക്ക് തോന്നി. ഏതായാലും ഈ നിലയിൽ സത്യഗ്രഹം തുടരാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ഉദ്ദേശ്യപ്രാപ്തിക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കാനായി അദ്ദേഹം തീരുമാനിച്ചു…….. കേളപ്പൻ അമ്പലം തുറക്കുന്നത് വരെ ഉപവസിക്കാനുറച്ചു. വളരെ മടിയോടെയാണ് കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചത്………….. കേളപ്പൻ ക്ഷേത്രത്തിന് പുറത്തുള്ള ഒരു ചെറിയ പന്തലിൽ നിരാഹാരം ആരംഭിച്ചു. നിരാഹാരം തുടങ്ങുന്നതിന് മുൻപ് അദ്ദേഹം വളണ്ടിയർമാരോടെല്ലാം യാത്ര പറഞ്ഞു. ഇത് വികാരഭരിതമായ ഒരു നിമിഷമായിരുന്നു. കേളപ്പൻ നഷ്ടപ്പെട്ടേക്കുമെന്ന് വളന്റിയര്മാരായ ഞങ്ങൾ ഭയപ്പെട്ടു. …….”. ഇവിടെ ശ്രദ്ധിക്കേണ്ടത്, തനിക്ക് എന്തായിരുന്നു റോൾ എന്ന് എകെജി തന്നെ തുറന്നുപറയുന്നു എന്നതാണ് ; ” കേളപ്പൻ നഷ്ടപ്പെട്ടേക്കുമെന്ന് വളന്റിയര്മാരായ ഞങ്ങൾ ഭയപ്പെട്ടു!”. എകെജി അടക്കമുള്ളവർ നേതാക്കളായിരുന്നില്ല, വളന്റിയർമാർ മാത്രമായിരുന്നു എന്നും ഇതിൽ നിന്നൊക്കെ വ്യക്തം. ഗുരുവായൂരിൽ ഈ സർക്കാരും സഖാക്കളും കെട്ടിപ്പൊക്കിയത് ഒരു വളന്റിയറുടെ പ്രതിമയാണ്, സമരനായകന്റെയല്ല എന്ന് കമ്മ്യുണിസ്റ്റ് ചരിത്രം പഠിപ്പിക്കുന്നുണ്ട് എന്നർത്ഥം.
‘സഖാവി’നെ വായിച്ചപ്പോൾ
യാഥാർഥ്യ ബോധത്തോടെ സാഹിത്യത്തെ കാണുന്നശീലം ടി പത്മനാഭനുണ്ട്. കഴിഞ്ഞവർഷത്തെ ‘മനോരമ’ വാർഷികപതിപ്പിൽ അദ്ദേഹമെഴുതിയ ‘സഖാവ്’ എന്ന കഥ അതിനുള്ള അനവധി ദൃഷ്ടാന്തങ്ങളിലൊന്നാണ്. ഒരു അവധൂതനെപ്പോലെ പി കൃഷ്ണപിള്ള അമ്പലപ്പുഴയിലെ നേതാവിനെക്കാണാനെത്തുന്നതാണ്. സിപിഎമ്മിലെ രാഷ്‌ട്രീയമാണ് അതിൽ ചർച്ചചെയ്തത്. സഖാവ് എന്ന നിലക്ക് അവധൂതനായി പ്രത്യക്ഷപ്പെടുന്നത് സാക്ഷാൽ പി കൃഷ്ണപിള്ള തന്നെയാണെന്ന് ചരിത്രം മനസിലാക്കിയിട്ടുള്ളവർക്കറിയാം; പിന്നെ നിരാശനായ കമ്മ്യൂണിസ്റ്റ് ആയി അദ്ദേഹമുദ്ദേശിച്ചത്, ഒരു രാഷ്‌ട്രീയ വിദ്യാർഥി എന്ന നിലക്ക് തോന്നിയത്, ജി സുധാകരനെയാണ്. ” എനിക്ക് തന്നിൽ ഏറെ ആശയും പ്രതീക്ഷയും ഉണ്ടായിരുന്നു. തന്റെ സ്ഥൈര്യം, പ്രസ്ഥാനത്തോടുള്ള തന്റെ കൂറ്, പാവങ്ങളോടുള്ള തന്റെ സ്നേഹവായ്പ്പ്, അഴിമതിയോടുള്ള സന്ധിയില്ലാ സമരം …… പിന്നെ തന്റെ എഴുത്തും വായനയും. എല്ലാം ഞാൻ ഏറെ ഇഷ്ടപ്പെട്ടു. ഈ നാട് തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്നും ഞാൻ വിശ്വസിച്ചു…….”
അപ്പോൾ അയാൾ സഖാവിനോട് വിലപിക്കുകയാണ്; ” സഖാവെ അവർ എന്നോട് ചെയ്തത് ……. ഞാൻ സ്നേഹിച്ച സഹായിച്ച, ഏത് വിഷമഘട്ടത്തിലും കൂടെനിന്ന …….”.
പിന്നെ സഖാവിന്റെ മറുപടി:” എല്ലാം എനിക്കറിയാമെടോ. ഞാൻ കുറ്റപ്പെടുത്തുകയോ ഉപദേശിക്കുകയോ അല്ല. എന്റെ സ്വന്തം അനുഭവം പറയാം. എന്നെ പാമ്പ് കടിക്കുന്നതിനും ഏതാനും മാസങ്ങൾക്ക് മുൻപ് കണ്ണൂരിൽ വെച്ച് ഗുണ്ടകൾ എന്റെ തലയടിച്ചു പൊട്ടിച്ചു. മരിച്ചുപോകുമെന്ന് കരുതിയതായിരുന്നു. പക്ഷെ അതുണ്ടായില്ല. നിങ്ങളുടെയൊക്കെ പ്രാർഥനകൊണ്ടാവണം…….”. എന്നിട്ട് സഖാവ് തുടരുന്നു. ” എന്റെ നെറ്റിയിലെ ഈ വലിയ മുഴ താൻ കാണുന്നുണ്ടല്ലോ. രണ്ടുകൊല്ലം മുൻപ് ഈ അമ്പലപ്പുഴയിൽ വച്ച് എന്റെ സ്വന്തം അണികൾ എനിക്ക് സമ്മാനിച്ചതാണിത്. ഒരു ചുറ്റികകൊണ്ട് തലയുടെ പിറകിലും അടിച്ചു. ഏറ്റവുംവലിയ തമാശ ഇതൊക്കെ സംഭവിച്ചത് എന്റെ പേരിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മുറ്റത്തുവെച്ചാണ്. എടോ താനൊന്ന് മനസിലാക്കണം; എന്നിട്ടും എനിക്ക് അവരോട് ദേഷ്യമോ പകയോ ഒന്നുമുണ്ടായില്ല. ഇതിലും വലിയ അപരാധമൊന്നുമല്ലല്ലോ ഇക്കൂട്ടർ ഇപ്പോൾ തന്നോട് ചെയ്തിട്ടുള്ളത് ?”
ആലപ്പുഴയിലെ സിപിഎമ്മിന്റെ ഓഫീസ് പി കൃഷ്ണപിള്ള സ്മാരകമാണ്; കൃഷ്ണപിള്ളയുടെ പ്രതിമ തകർത്തതും അതിൽ സിപിഎമ്മുകാർ പ്രതികളായതും മറക്കാതിരിക്കുക. അവസാനം സഖാവ് ഉപദേശിക്കുന്നത് ……… ” താൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോക്കെ നല്ലതുപോലെ വായിച്ചിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. അതുമാത്രം പോരാ; ഇടയ്‌ക്ക് ‘ഗീത’യും വായിക്കണം. താൻ തന്റെ കർമ്മം ചെയ്താൽ മതി. ഫലത്തെക്കുറിച്ച് വ്യാകുലപ്പെടരുത്. ഫലം താനെ വന്നുകൊള്ളും. ‘ഗീത’ മതഗ്രന്ഥമൊന്നുമല്ലെടോ എന്നും ഓർമ്മിപ്പിക്കുന്നുണ്ട്.
സിപിഎമ്മിന്റെ വേദികളിൽ അവരുടെ നേതാക്കൾക്കൊപ്പം പലപ്പോഴും കാണാറുള്ള ടി പത്മനാഭൻ ഈ വിധത്തിൽ നടത്തുന്ന വിമർശനങ്ങൾ, സത്യത്തിലേക്കുള്ള ചൂണ്ടുപലകകൾ …… പലർക്കുമിത് വഴികാട്ടിയാണ്; മുന്നറിയിപ്പാണ്. സാഹിത്യലോകത്ത് നന്മകൾ നിലനിൽക്കുന്നു എന്ന് പറയാൻ പ്രേരിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല; ഒരർഥത്തിൽ അതൊക്കെയാണ് ഇന്നും എന്നും മലയാള സാഹിത്യത്തിന്റെ ബാക്കിപത്രം.
Comments