ലക്‌നൗ : തെരഞ്ഞെടുപ്പിന് നേരിടാനൊരുങ്ങുന്ന ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണം. ആളുകളെ വീടുകളിൽ എത്തി നേരിട്ട് കണ്ടാണ് അദ്ദേഹം ബിജെപിയ്‌ക്കായി വോട്ടുറപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളുടെ സ്വീകാര്യത തുടർഭരണമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നതാണ്.
ഗൗതംബുദ്ധാ നഗർ ജില്ലയിലെ മണ്ഡലങ്ങളിലാണ് നിലവിൽ അമിത്ഷായുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികൾ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിയാണ് ബിജെപിയുടെ പ്രചാരണം. പൊതുജനാരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ ജനങ്ങളെ അവരുടെ വീടുകളിൽ എത്തിയാണ് അമിത് ഷാ കാണുന്നത്. ബിജെപിയുടെ പ്രകടന പത്രിക വിതരണം ചെയ്യുന്നതും അദ്ദേഹമാണ്. തങ്ങളെ കാണാൻ വീടുകളിൽ എത്തുന്ന അമിത് ഷായ്‌ക്ക് വലിയ വരവേൽപ്പാണ് വീടുകളിൽ നിന്നും ലഭിക്കുന്നത്.
ബിജെപിയുടെ പ്രചാരണ പരിപാടികൾക്കായി കഴിഞ്ഞ ആഴ്ചയാണ് അമിത് ഷാ ഉത്തർപ്രദേശിൽ എത്തിയത്. ഇതിനോടകം തന്നെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്. മധുരയിലും, കയ്‌രാനിലും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. ബിഹാരി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു മധുരയിലെ വൃന്ദാവൻ സിറ്റിയിൽ അദ്ദേഹം പ്രചാരണ പരിപാടികൾ കൊഴുപ്പിച്ചത്. മധുരയുൾപ്പെടെയുള്ള ജില്ലകളിൽ വീടുകൾ തോറും കയറി ഇറങ്ങിയാണ് അമിത് ഷാ വോട്ടുകൾ ഉറപ്പിച്ചത്.
Comments