ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചർച്ച നടത്തും. പ്രതിരോധ വാക്‌സിനേഷൻ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തിര പ്രതികരണവും ആരോഗ്യ മേഖലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളുമെല്ലാം ചർച്ചയാകും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലാണ് യോഗം.
എട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരാണ് ചർച്ചയിൽ പങ്കെടുക്കുക. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തെലങ്കാന, തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാർ വീഡിയോ കോൺഫറൻസ് മുഖേന ചർച്ചയുടെ ഭാഗമാകും.
നേരത്തെ ജനുവരി 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സമാനമായ ചർച്ച സംസ്ഥാനങ്ങളുമായി നടത്തിയിരുന്നു. ജമ്മു കശ്മീർ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി, ലഡാക്ക്, ചണ്ഡീഗഡ് എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരാണ് ചർച്ചയിൽ പങ്കെടുത്തത്.
രാജ്യത്ത് നിലവിൽ 22,02,472 പേർ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണെന്നും ഇത് അതീവ ഗൗതരവതരമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച അരലക്ഷത്തിലധികം രോഗികളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിലായി 3,09,489 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.
Comments