വാഷിംഗ്ടൺ: അമേരിക്കയിലെ ഈ വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി. ഇരട്ടക്കൊലക്കേസ് പ്രതിയായ ഡൊണാൾഡ് ഗ്രാൻഡ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്‌ക്ക് വിധേയനായ ആദ്യ തടവുകാരൻ. തടവിൽ കഴിഞ്ഞിരുന്ന കാമുകിയെ പുറത്തിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് രണ്ട് പേരെ കൊന്നത്.
പണം കണ്ടെത്താനായി ഒരു ഗ്രാന്റ് ഹോട്ടൽ കൊള്ളയടിക്കാൻ ഡൊണാൾഡ് തീരുമാനിച്ചു. 2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് 25 വയസ്സാണ് ഡൊണാൾഡിന്റെ പ്രായം. മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ട് ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയതാണ് ഡൊണാൾഡിനെതിരായ കേസ്.
വധശിക്ഷ വിധിച്ചതിന് പിന്നാലെ നിരവധി അപ്പീലുകൾ നൽകിയിരുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളിയതോടെയാണ് വധശിക്ഷയ്‌ക്ക് കളമൊരുങ്ങിയത്. ഇപ്പോൾ 46 വയസ്സുള്ള ഡൊണാൾഡിനെ മരകമായ മൂന്ന് വിഷമരുന്ന് ചേർത്തുള്ള സംയുക്തം ഒറ്റക്കുത്തിവെപ്പിലൂടെ നടത്തിയാണ് കൊലപ്പെടുത്തിയത്.
അതിമാരകമായ ഈ സംയുക്തം പ്രതിയ്‌ക്ക് അസഹനീയമായ വേദന ഉണ്ടാക്കും. ഒക്ടോബർ അവസാനത്തിൽ ആദ്യത്തെ കുത്തിവെപ്പിന് ശേഷം ഒരു തടവുകാരന് ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തിരുന്നു. ഡൊണാൾഡിന് അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.
അതേസമയം അമേരിക്കയിൽ വർഷം തോറും നടത്തിവരുന്ന വധശിക്ഷകളുടെ എണ്ണം അടുത്തിടെയായി കുറഞ്ഞിരിക്കുകയാണ്. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷയ്‌ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments