തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ലോകായുക്ത ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.അഴിമതിയോടുള്ള സി പി എം കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഓർഡിനൻസ് ഒപ്പിടരുതെന്ന് ബിജെപി ഗവർണറെ സമ്മർദ്ദപ്പെടുത്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടു വന്നാൽ ജനാധിപത്യ വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ കൊണ്ടുവന്നാൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്നുമുള്ള അവസ്ഥയാണ് ഇവിടെയെന്നും വി.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം നീക്കം നടത്തുമെന്ന കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണം കേട്ടിട്ട് സഹതാപം തോന്നുകയാണ്. കേരള സർക്കാരാണ് ലോകായുക്തയെ നിയമിക്കുന്നത്..കേരള സർക്കാർ നിയമിക്കുന്ന ലോകായുക്ത ഉപയോഗിച്ച് എങ്ങനെ നരേന്ദ്രമോദി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സംരക്ഷിക്കാനാണ് ഈ ഭേദഗതിയെന്ന് ഉറപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാർ നിയമിക്കുന്ന ലോകായുക്ത അതേ സർക്കാരിനെ അസ്ഥിരപ്പെടുത്തുമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഭേദഗതിയുടെ ആവശ്യമില്ലെന്നതാണ് ബി ജെ പി യുടെ നിലപാടെന്നും മുരളിധരൻ പറഞ്ഞു.
Comments