തൃശ്ശൂർ: റോഡരികിലുളള മതിൽ അപകടം സംഭവിച്ച് കേടുപാടുകൾ സംഭവിക്കുന്നത് പുതുമയുള്ള കാര്യമല്ല. നിയന്ത്രണം വിട്ട വാഹനങ്ങൾ ചെന്നിടിച്ച് റോഡരികിലുളള മതിലുകൾ തകരാറുണ്ട്. എന്നാൽ തൃശ്ശൂരിലെ ഹിമഗിരി വീടിന്റെ മതിൽ തകർന്നത് ഒന്നും രണ്ടും തവണയല്ല എൺപതിലേറെ തവണയാണ്.
തന്റെ ദുർഗതിയോർത്ത് വിലപിക്കുന്നുണ്ടാകും ആ മതിൽ. ചെമ്പുക്കാവ് ചെറുമുക്ക് അമ്പലം വളവിലുള്ള ഹമിഗിരി വീടിന്റെ മതിലിനാണ് ഈ ദുർഗതി.കഴിഞ്ഞ ദിവസം രാത്രി കാറിടിച്ച് മതിൽ വീണ്ടും തകർന്നതോടെ വീട്ടുടമ ശ്യാമിന്റെ ക്ഷമ നശിച്ചു. അദ്ദേഹം പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തന്റെ ദുരവസ്ഥ ബോധിപ്പിച്ചു. തുടർന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ചു.
റോഡിന്റെ പണി ആരംഭിച്ചിട്ടുള്ളതിനാൽ കരാറുകാരെ അറിയിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും എൻജിനീയർ ഉറപ്പ് നൽകി. 1975 ലാണ് വീടും മതിലും പണിതത്.അന്ന് മുതൽ തുടങ്ങിയതാണ് മതിലിന്റെ ദുരവസ്ഥ. 2 വണ്ടികൾ വരെ ഒരു ദിവസം മതിൽ ഇടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഉടമസ്ഥൻ വേദനയോടെ ഓർക്കുന്നു.
മതിൽ പുതുക്കി പണിതാലും അധികം ആയുസുണ്ടാകില്ല. പാട്ടുരായ്‌ക്കൽ ജംഗ്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ വളവിലേക്ക് തിരിയും അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ തിരിഞ്ഞു കിട്ടാൻ പാട് പെടുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.
ലോറികൾ മുതൽ ചെറുകാറുകൾ വരെ മതിലിടിച്ച് തകർത്ത് പോകുന്നു. ചിലർ മതിൽ പുതുക്കി പണിയാനുള്ള പണം നൽകാറുണ്ടെങ്കിലും ഭൂരിഭാഗം പേരും വാഹനം എടുത്ത് സംഭവസ്ഥലത്തു നിന്ന് മുങ്ങാറാണ് പതിവ്. മതിൽ പുതുക്കി പണിത് ക്ഷമ നശിച്ചപ്പോഴാണ് സംഭവം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് വീട്ടുടമസ്ഥൻ ശ്യാം വ്യക്തമാക്കി.
Comments