ശ്രീനഗർ: കശ്മീരിൽ സൈന്യം വകവരുത്തിയ ജെയ്‌ഷെ കമാൻഡർ സാഹിദ് മൻസൂർ വാനി കൊടും ഭീകരനെന്ന് മേജർ ജനറൽ പ്രശാന്ത് ശ്രീവാസ്തവ. 2017 മുതൽ നടന്ന വിവിധ ഐഇഡി ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് സൈന്യം വധിച്ച ജെയ്‌ഷെ കമാൻഡറെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ സുപ്രധാനിയായിരുന്നു സാഹിദ് മൻസൂർ വാനിയെന്നും മേജർ വ്യക്തമാക്കി.
പുൽവാമ ജില്ലയുടെ ജെയ്‌ഷെ കമാൻഡറായിരുന്നു കൊല്ലപ്പെട്ട സാഹിദ് മൻസൂർ വാനിയെന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെയായിരുന്നു ബുഡ്ഗാമിലും പുൽവാമയിലും ഏറ്റുമുട്ടലുകൾ നടന്നത്. രണ്ട് ഏറ്റുമുട്ടലുകളിലുമായി അഞ്ച് കൊടും ഭീകരരെയാണ് സൈന്യം വധിച്ചത്.
ലഷ്‌കർ, ജെയ്‌ഷെ ഭീകരരായിരുന്നു കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. അഞ്ചിൽ നാല് പേരും കൊല്ലപ്പെട്ടത് പുൽവാമയിലെ നൈര പ്രദേശത്താണ്. മറ്റൊരു ഏറ്റുമുട്ടൽ നടന്നത് ബുഡ്ഗാമിലെ ക്രാരി-ഷരീഫ് ഏരിയയിലാണ്. ഇവിടെ ഒരു പാക് ഭീകരനാണ് കൊല്ലപ്പെട്ടത്. 2022 തുടങ്ങിയതിന് ശേഷം കൊടും ഭീകരരായ 8 പേരുൾപ്പടെ 11 പേരെ വധിച്ചുവെന്നും കശ്മീർ പോലീസ് അറിയിച്ചു.
Comments