മെൽബൺ: ഹാർഡ് കോർട്ടിൽ അത്രമികച്ച റെക്കോഡല്ലെന്ന വാദമെല്ലാം പൊളിച്ചെഴുതി റാഫേൽ നദാൽ നേടിയത് ചരിത്രനേട്ടം. നദാലിന്റെ തിരിച്ചുവരവ് അവിശ്വസനീയമെന്നാണ് ടെന്നീസ് ലോകം വിലയിരുത്തുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തോടെ കരിയറിലെ 21-ാം ഗ്രാന്റ്സ്ലാമാണ് നേടിയത്. രണ്ടാം തവണയാണ് നദാൽ ഓസ്‌ട്രേലിയയിൽ കിരീടം ചൂടുന്നത്. 2009ന് ശേഷമുള്ള ഓസ്‌ട്രേലിൻ മണ്ണിലെ ആദ്യ കിരീട നേട്ടമാണിത്.
പരിക്കുകൾ വിടാതെ പിടികൂടിയ ശേഷമുള്ള ഘട്ടംഘട്ടമായ മുന്നേറ്റമാണ് കാളപ്പോരിന്റെ നാട്ടുകാരനായ നദാലിനെ യഥാർത്ഥപോരാളിയാക്കുന്നത്. നിർണ്ണായക ഫൈനലിൽ ഇന്നലെ റഷ്യയുടെ ക്ലാസ് പ്ലെയറായ ഡാനിൽ മെഡ്‌വെദേവിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ തകർത്തത്.
അനായാസം മെഡ് വദേവ് കിരീടം സ്വന്തമാക്കുമെന്ന ഘട്ടത്തിൽ നിന്നാണ് നദാലിന്റെ തിരിച്ചുവരവ്. 6-2,7-6ന് ആദ്യ രണ്ടുസെറ്റും മെഡ്‌വദേവ് നേടി. എന്നാൽ അതിശക്തമായി തിരിച്ചുവന്ന നദാൽ അടുത്ത രണ്ടുസെറ്റും 6-4,6-4ന് നേടിയ തോടെ മെഡ് വദേവിന്റെ അടിതെറ്റി. പലതവണ സമ്മർദ്ദം സഹിക്കാൻ പറ്റാതെ കാണികളോടും കളിനിയന്ത്രിക്കുന്നവരോടും തന്റെ രോഷം പ്രകടിപ്പിച്ചാണ് മെഡ് വദേവ് തോൽവിയിലേക്ക് നീങ്ങിയത്. അവസാന സെറ്റ് ടൈബ്രേക്കറിലേക്ക് നീക്കിയെങ്കിലും തന്റെ പരിചയ സമ്പന്നതയാണ് നദാലിനെ ചരിത്രജയത്തിലേക്ക് നയിച്ചത്. ആദ്യകാല കരുത്തിലേക്കുള്ള ചാമ്പ്യൻ താരത്തിന്റെ മടങ്ങി വരവെന്നാണ് ടെന്നീസ് ലോകം ഫൈനലിനെ വിശേഷിപ്പിച്ചത്.
Comments