തൊടുപുഴ: മുസ്ലീം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകളിൽ കയറിയെന്ന് പറഞ്ഞ് തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിക്കെതിരെ എസ്ഡിപിഐയുടെ വ്യാജ പരാതി. ഹോട്ടലിലേക്ക് ബേക്കറി സാധനങ്ങൾ വെയ്‌ക്കാനുളള ഗ്ലാസ് കൗണ്ടറുകൾ വാങ്ങാൻ പോയ വ്യാപാരിക്കെതിരെയാണ് എസ്ഡിപിഐ പോലീസിൽ വ്യാജ പരാതി നൽകിയത്.
തൊടുപുഴ ഭീമ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന നന്ദനം ഹോട്ടലുടമ പി.ആർ.പ്രസാദ് ആണ് അറിയാത്ത കേസിൽ അന്വേഷണം നേരിടുന്നത്. അന്വേഷണത്തിനായി പോലീസ് നിരന്തരം കടയിൽ എത്തിതുടങ്ങിയതോടെ പ്രസാദ് പുലിവാല് പിടിച്ചിരിക്കുകയാണ്. ഹോട്ടൽ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാധനങ്ങൾ വാങ്ങാൻ പ്രസാദ് കാഞ്ഞിരമറ്റം ആമ്പല്ലൂരിൽ എത്തിയത്. ഇവിടെ ഇത്തരം സാധനങ്ങൾ വിൽക്കുന്ന ധാരാളം കടകൾ ഉണ്ട്. വിലയും കുറവാണ്. അതാണ് സാധനങ്ങൾ വാങ്ങാൻ പ്രസാദ് ഇവിടെയെത്തിയത്. ഡിസംബർ 29 നാണ് രണ്ട് സുഹൃത്തുക്കളുമായി പ്രസാദ് സാധനങ്ങൾ വാങ്ങാൻ പോയത്.
ഉച്ചയോട് കൂടി അവിടെയെത്തി ഒരു കടയിൽ കയറി സാധനങ്ങൾ നോക്കി. എന്നാൽ കടയ്‌ക്ക് ചേരുന്ന സാധനങ്ങൾ സമീപത്തെ ബാക്കി കടകളിലും കയറി നോക്കാമെന്നും വിലയും ഗുണനിലവാരവും പരിശോധിച്ച ശേഷം എടുത്താൽ മതിയെന്നും ഈ കടക്കാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദും സുഹൃത്തുക്കളും മറ്റ് കടകളിലും കയറിയത്.
എട്ട് പത്ത് കടകളിൽ കയറിയതായി പ്രസാദ് ജനംടിവിയോട് പറഞ്ഞു. ഒടുവിൽ യുവർ ചോയ്‌സ് കിച്ചൻ എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സിൽ നിന്നും ഇഷ്ടപ്പെട്ട സാധനവും തെരഞ്ഞെടുത്തു. അവരുടെ വണ്ടിയിൽ സാധനം കയറ്റി വിടാമെന്നും നാളെ രാവിലെ സാധനം എത്തിക്കാമെന്നും കടക്കാർ പറഞ്ഞെങ്കിലും സാധനങ്ങൾ അത്യാവശ്യമായതിനാൽ തൊടുപുഴയിൽ നിന്നും വണ്ടി വിളിച്ച് കൊണ്ടുപോകാമെന്ന് പ്രസാദ് പറഞ്ഞു. കടക്കാരുടെ സമ്മതത്തോടെ തൊടുപുഴയിൽ നിന്നും വണ്ടി വിളിക്കുകയും ചെയ്തു. സാധനങ്ങൾ ഉറപ്പിച്ച ശേഷം വണ്ടി വരാനെടുക്കുന്ന സമയം അടുത്തുളള ഇന്ത്യൻ കോഫി ഹൗസിൽ പോയി ചായ കുടിച്ചു. തിരിച്ചുവന്ന് ഈ കടയിൽ ഇരുന്നു. വണ്ടി വന്ന ശേഷം ബില്ല് ചെയ്ത് കൗണ്ടറുകളുമായി ആറരയോടെ തിരിച്ചുവന്നു.
13000 രൂപയുടെ സാധനങ്ങൾ പ്രസാദ് വാങ്ങിയിരുന്നു. ജിഎസ്ടി ഉൾപ്പെടെ 15340 രൂപയായിരുന്നു ബില്ല്. ഇതും പ്രസാദിന്റെ കൈവശം ഉണ്ട്. തൊടുപുഴയിലെത്തി കട തുറന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രസാദിനെ അന്വേഷിച്ച് പോലീസ് എത്തിയത്. മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നാണ് ഉദ്യോഗസ്ഥരെത്തിയത്. ആദ്യം വാഹനം നിർത്താതെ പോയെന്ന് പറഞ്ഞ സംഘം പിന്നീട് ചോദിച്ചപ്പോഴാണ് എസ്ഡിപിഐയുടെ പരാതിയുണ്ടെന്നും അത് അന്വേഷിക്കാൻ വന്നതാണെന്നും പറഞ്ഞത്. തങ്ങൾ മടങ്ങിവരുന്ന വഴിയിൽ ഒരിടത്ത് പോലും പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നില്ലെന്ന് പ്രസാദ് പറഞ്ഞു.
പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകരുടെയും മുസ്ലീം വ്യാപാരികളുടെയും വിവരം ശേഖരിക്കാൻ വന്നതാണെന്ന് പറഞ്ഞാണ് പ്രസാദിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഹിന്ദു ഐക്യവേദിയും പ്രതികരണവുമായി രംഗത്തെത്തി. മുസ്ലീം വ്യാപാര സ്ഥാപനങ്ങളിൽ ഹൈന്ദവ വിശ്വാസികൾക്ക് കയറാൻ പാടില്ല എന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ പറഞ്ഞു.
വ്യാപാരികളുടെ മതമോ രാഷ്‌ട്രീയമോ നോക്കിയല്ല പ്രസാദ് സാധനങ്ങൾ വാങ്ങിയത്. പക്ഷെ എസ്ഡിപിഐക്കാർ അതിന്റെ പിന്നാലെ പരാതി കൊടുത്തതോടെ ബാധിക്കുന്നത് മുസ്ലീം വ്യാപാരികളെ തന്നെയാണ്. സാധനങ്ങൾ വാങ്ങിയതിന് പിന്നാലെ പോലീസ് അന്വേഷണം വരികയെന്ന് പറഞ്ഞാൽ ആളുകൾ ഭയന്ന് പോകും. മുസ്ലീം വ്യാപാരികളുടെ കച്ചവടം പൂട്ടിച്ച് ഇരവാദത്തിന് ബലം നൽകാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും ഇത് മുസ്ലീം വ്യാപാരികൾ തിരിച്ചറിയണമെന്നും ശശികല ടീച്ചർ പറഞ്ഞു.
Comments