കായംകുളം: കൊല്ലത്ത് വിവാഹപിറ്റേന്ന് വരൻ വധുവിനെ ഉക്ഷേിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. വരൻ പോലീസിൽ കീഴടങ്ങി. വധുവിന്റെ മാതാപിതാക്കൾ നൽകിയ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വരൻ പോലീസിൽ കീഴടങ്ങിയത്. കായംകുളം ഫയര്‍സ്റ്റേഷന് സമീപം തെക്കേടത്ത് തറയിൽ റഷീദിന്റേയും ഷീജയുടേയും മകനായ അസറുദ്ദീനാണ് പോലീസിൽ കീഴടങ്ങിയത്.
അടൂർ പഴകുളം സ്വദേശിനിയുമായുള്ള വിവാഹം കഴിഞ്ഞ് പിറ്റേന്ന് വധുവിനേയും വീട്ടുകാരെയും കബളിപ്പിച്ച് സ്വർണവും പണവുമായി കടന്നുകളഞ്ഞെന്നാണ് കേസ്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് യുവാവിനെതിരെ വിശ്വാസ വഞ്ചനയ്‌ക്ക് കേസെടുത്തിരുന്നു.അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവാവ് വർഷങ്ങൾക്ക് മുൻപ് മറ്റൊരു യുവതിയെ രജിസ്റ്റർ വിവാഹം ചെയ്തതാണെന്ന് തെളിഞ്ഞു. ഇതിന്റെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്ത് വരികയും ചെയ്തിരുന്നു.
കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരു ജമാഅത്തുകളുടെയും കാർമികത്വത്തിൽ അസ്റുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്.
തുടർന്ന് വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31 ന് പുലർച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീൻ പഴകുളത്തെ വധൂഗൃഹത്തിൽ നിന്നും പുറത്ത് പോയത്. വരനെ തടയാൻ ശ്രമിച്ചെങ്കിലും തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറഞ്ഞ് പുറപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
മണിക്കൂറുകൾക്ക് ശേഷം വരന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 30 പവന്റെ ആഭരണങ്ങളിൽ പകുതിയും 2.75 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ അസറുദ്ദീൻ ഇതിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചതായി കണ്ടെത്തി.ഈ വിവാഹത്തെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് വരന്റെ മാതാപിതാക്കൾ വധുവിന്റെ വീട്ടുകാരോട് പറഞ്ഞത്
Comments