ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയ 42 സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. 1967ലെ യുഎപിഎ നിയമപ്രകാരമാണ് സംഘടനകളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു.
കൂടാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 31 പേരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭ എംപി എ വിജയകുമാറിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ നിയമ നിർവഹണ ഏജൻസികൾ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെയും സംഘടനകളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ഭീകരപ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്ന വ്യക്തികളെ കണ്ടെത്തി അവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.
2019ൽ യുഎപിഎ ആക്ടിൽ ഭേദഗതി വരുത്തിയതോടെയാണ് വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാനുള്ള നിയമസാധുത യുഎപിഎ നിയമത്തിൽ വന്നത്. അതിനാൽ നിരോധിച്ച സംഘടനകളുടെ തവലൻമാരും നേതാക്കളും വീണ്ടും മറ്റൊരു പേരിൽ അടുത്ത ഭീകരസംഘടന നടത്തുന്നത് ഒഴിവാക്കാൻ നിയമഭേദഗതിയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
Comments