ദുബായ്: യുഎഇയിൽ പുതിയ തൊഴിൽനിയമം നിലവിൽ വന്നു. സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിൽ ഉടമയ്‌ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. തൊഴിലാളികളുടെ പരിശീലന കാലഘട്ടം ആറ് മാസത്തിൽ കൂടരുതെന്നും രേഖകൾ പിടിച്ചുവെക്കരുതെന്നും പുതിയ തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നു.
സമീപകാലത്തെ ഏറ്റവും സമഗ്രമായ തൊഴിൽ പരിഷ്‌കരണ ഭേദഗതിയാണ് യുഎഇയിൽ നിലവിൽ വന്നത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകൾക്കും പുതിയ തൊഴിൽ നിയമം ബാധകമാണ്. എല്ലാ തൊഴിൽ കരാറുകളും ഇനി മുതൽ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകും. അൺ ലിമിറ്റഡ് ക്രോൺട്രാക്ടിലുള്ളവർ ഒരു വർഷത്തിനുള്ളിൽ മാറണം. എല്ലാ വർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന തോതിൽ ഗ്രാറ്റിവിറ്റി ലഭിക്കും. തൊഴിൽ സ്ഥലത്ത് വിവേചനമോ ഏതെങ്കിലും പീഡനമോ ഉള്ളതായി തെളിയിക്കപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകും.
നിയമലംഘനത്തിന് 5000 ദിർഹം മുതൽ പത്തുലക്ഷം ദിർഹം വരെയാണ് ശിക്ഷ. പുതിയ നിയമപ്രകാരം പ്രസവാവധി 45 ദിവസത്തിൽ നിന്ന് 60 ആക്കിയിട്ടുണ്ട്. ഭർത്താവിന് അഞ്ചുദിവസത്തെ പെറ്റേണിറ്റി ലീവിനും വ്യവസ്ഥയുണ്ട്. ഒരു കമ്പനിയിൽ നിന്ന് ജോലി രാജി വെച്ച് അതേ തൊഴിൽ മേഖലയിലെ മറ്റൊരു കമ്പനിയിൽ നിശ്ചിത കാലത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കുന്നത് തടയും. 6 മാസത്തെ പരിശീലന കാലാവധിയിൽ നോട്ടിസ് നൽകാതെ തൊഴിലാളിയെ പിരിച്ചുവിടാനുള്ള വ്യവസ്ഥയും നിർത്തലാക്കി.
പരിശീലന കാലയളവിലാണെങ്കിലും 14 ദിവസത്തെ നോട്ടിസ് നൽകണമെന്നാണ് പുതിയ വ്യവസ്ഥ. പരിക്കേൽക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുക, തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കുക, വിവിധ ചികിത്സകൾ ലഭ്യമാക്കുന്ന ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
Comments