കൊല്ലം: വീണ്ടുമൊരു സൂര്യകളങ്കത്തിന് ഭൂമി സാക്ഷ്യം വഹിക്കുകയാണ്. നീണ്ട പതിനൊന്ന് വർഷത്തിന് ശേഷമാണ് സൂര്യകളങ്കം ദൃശ്യമാകുന്നത്. 2011ലാണ് ഈ പ്രതിഭാസം മുൻപ് പ്രത്യക്ഷപ്പെട്ടത്. സൂര്യന്റെ പ്രഭാമണ്ഡലത്തിൽ സംഭവിക്കുന്ന താത്കാലിക പ്രതിഭാസങ്ങളാണ് സൺ സ്‌പോട്ട് അഥവാ സൂര്യകളങ്കങ്ങൾ എന്ന് അറിയപ്പെടുന്നത്. സൗരോപരിതലത്തിൽ തൊട്ടടുത്ത സ്ഥലത്തെക്കാൾ ചൂടും പ്രകാശവും കുറഞ്ഞ ഭാഗങ്ങളാണ് ഇത്തരത്തിൽ കാണപ്പെടുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. എംജി മനോജ് പറഞ്ഞു.
ഇങ്ങനെയുള്ള സൂര്യകളങ്കം, സൗരകാന്തമണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രതിഭാസം ദിവസങ്ങളോ, ആഴ്ചകളോ നീണ്ടുനിൽക്കാം. പതിയെ മാത്രമെ ഇവ ഇല്ലാതാകുകയുള്ളൂ. പതിനൊന്ന് വർഷമാണ് ഇതിന്റെ ചാക്രികകാലം. ചില സാഹചര്യങ്ങളിൽ അതിന് മുൻപും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. അംഗീകൃത സോളാർ ഫിൽട്ടറുകൾ ഘടിപ്പിച്ച ടെലിസ്‌കോപ്പ് ഉപയോഗിച്ച് മാത്രമേ ഇവയെ നിരീക്ഷിക്കാൻ സാധിക്കൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
പല ഫോട്ടോഗ്രാഫർമാരും, വാനനിരീക്ഷകരും സൂര്യകളങ്കം ക്യാമറയിൽ പകർത്തിയിരുന്നു. മുൻകരുതലില്ലാതെ ക്യാമറ സൂര്യന് നേരെ പിടിച്ച് ഫോക്കസ് ചെയ്യുന്നത് കണ്ണിനും ക്യാമറയ്‌ക്കും അപകടകരമാണെന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചു. ഇപ്പോൾ ദൃശ്യമാകുന്ന സൂര്യകളങ്കത്തിന് എ.ആർ.2936 എന്നാണ് പേരിട്ടിരിക്കുന്നത്.
Comments