തെങ്കാശി: കിടപ്പാടം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പ് വീടാക്കി വൃദ്ധൻ. തമിഴ്‌നാട്ടിലെ തങ്കാശി ജില്ലയിലെ ആനയപ്പപുരം ഗ്രാമത്തിലെ മാട സ്വാമിക്കാണ് ഈ ദുരവസ്ഥ. കുറച്ച് കാലം മുൻപ് വരെ അല്ലലില്ലാതെ ജീവിച്ചിരുന്ന മാടസ്വാമിയുടെ ജീവിതമാകെ മാറിയത് മക്കളുടെ വിവാഹ ശേഷമാണ്.
61 കാരനായ മാടസ്വാമി തന്റെ പെൺ മക്കളെ വിവാഹം കഴിപ്പിച്ചയക്കാനായി കടം വാങ്ങി. കടബാധ്യത തീർക്കാനാവാതെ ഒടുവിൽ കഷ്ടട്ടപ്പെട്ട് സമ്പാദിച്ച വീടും അദ്ദേഹത്തിന് നഷ്ടപ്പെടുകായായിരുന്നു. കിടപ്പാടം നഷ്ടപ്പെട്ടതോടെ മറ്റ് നിവൃത്തിയില്ലാതെ അദ്ദേഹം ബസ് സ്റ്റോപ്പ് വീടാക്കി മാറ്റുകയായിരുന്നു.
കുറച്ച് വസ്ത്രങ്ങളും ചോറ്റുപാത്രവും വെള്ളക്കുപ്പികളും മാത്രമാണ് അദ്ദേഹത്തിന് ഇപ്പോൾ ആകെയുള്ള സമ്പാദ്യം. കഷ്ടപ്പെട്ട് വിവാഹം കഴിപ്പിച്ചയച്ച മക്കളാകട്ടെ അച്ഛന്റെ ദുരവസ്ഥ കണ്ടിട്ടും സഹായിക്കാതെ മുഖം തിരിക്കുകയാണ്. ജനപ്രിയ നാടോടി ഗായകനായ മാടസ്വാമി ഒരു കാലത്ത് തെങ്കാശിയിലെ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
ഇന്ന് കലാജീവിതം വെടിഞ്ഞ് അദ്ദേഹം കൃഷിയിടങ്ങളിൽ പണിയ്‌ക്ക് പോവുകയാണ്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം എല്ലാ ദിവസവും പണിയ്‌ക്ക് പോകാൻ സാധിക്കുന്നില്ല. ഭക്ഷണത്തിനും മരുന്നിനും മറ്റ് ചിലവുകൾക്കായി മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടുകയാണിപ്പോൾ മാടസ്വാമി.
അദ്ദേഹത്തിന്റെ ദുരവസ്ഥ അറിഞ്ഞ് മാടസ്വാമിക്ക് തൊഴിലുറപ്പ് പദ്ധതി വഴി ജോലിയും വാർദ്ധക്യകാല പെൻഷനും ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കി
Comments