കണ്ണൂർ: ശമ്പളവും ആനുകൂല്യവുമില്ലാതെ ദുരിതത്തിലായതോടെ ജീവിതം വഴിമുട്ടി മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രം ജീവനക്കാർ. ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നും ശമ്പള കുടിശ്ശിക നൽകുമെന്നും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതോടെയാണ് ജീവനക്കാരുടെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായത്.
ഭക്തരുടെ വികാരത്തെ മാനിക്കാതെ ബലമായി ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ മലബാർ ദേവസ്വം ബോർഡ് കാണിക്കുന്ന ശുഷ്‌കാന്തി ഇക്കാര്യത്തിൽ എന്തുകൊണ്ടില്ലെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ഒരുമാസം പണിയെടുത്താൽ ഒരാഴ്ചത്തെ അരി വാങ്ങാനുള്ള തുക പോലും കിട്ടാത്ത ദുരവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു.
നീതി ലഭിക്കുന്നതിനായി ജീവനക്കാർ നടപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, സമഗ്ര നിയമ ഭേദഗതി ബിൽ, ശമ്പള കുടിശ്ശിക തീർക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതി കഴിഞ്ഞ വർഷം 64 ദിവസം തുടർച്ചയായി സമരം ചെയ്തിരുന്നു. അന്ന് ഉടൻ പ്രശ്‌നം പരിഹരിക്കാമെന്ന സർക്കാരിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ പിന്നീട് നടപടികൾ ഉണ്ടായില്ല.
മലബാർ ദേവസ്വം ബോർഡ് നിലവിൽ വരുമ്പോൾ കൊച്ചി -തിരുവതാംകൂർ ദേവസ്വം ബോർഡുകളിലേതു പോലെ പൊതുഫണ്ടും ശമ്പള പരിഷ്‌കരണവുമെല്ലാം ഇവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല. നീതിക്കായി സമരം നടത്തി മടുത്തു പോയ ഇവർ ഇനിയെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
പലരുടെയും ആരോഗ്യസ്ഥിതി പോലും ദയനീയമാണ്. അസുഖ ബാധിതരായ പലരും മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ദുരിതത്തിലാണെന്നും ജീവനക്കാർ പറയുന്നു.
Comments