ഹോഷിയാപൂർ: പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ കയ്യിൽ വന്നതാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനം വാണിജ്യവ്യവസായ പരമായി തകർന്നിരിക്കുന്നു. മയക്കുമരുന്ന് മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത്. ദാസുയയിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്.
കോൺഗ്രസ്സിന് പഞ്ചാബ് കിട്ടിയത് കളിയിലെ ഒരു ടോസ് പോലെ മാത്രമാണ്. ഒരു പരിശ്രമവും അവരുടെ ഭാഗത്തുനിന്നില്ല. പഞ്ചാബിന്റെ സമൃദ്ധമായ മേഖലകളെ ഉത്തേജിപ്പിക്കുന്ന തരത്തിൽ നിക്ഷേപങ്ങൾ കൊണ്ടുവരാനും അതുവഴി വ്യാപാര മേഖലകളെ ശക്തിപ്പെടുത്താനും അവർ ശ്രമിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.
പഞ്ചാബിലെ എല്ലാ മേഖലകളും മികച്ചതാക്കാൻ ബിജെപി ആഗ്രഹിക്കുന്നു. ഈ നാട്ടിലെ മയക്കുമരുന്ന് മാഫിയകൾക്ക് അന്ത്യം കുറിക്കാൻ ബിജെപിക്കുമാത്രമേ സാധിക്കൂവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എവിടെയൊക്കെ കോൺഗ്രസ്സ് ഭരിക്കുന്നുണ്ടോ അത്തരം സംസ്ഥാനങ്ങളിലെല്ലാം വികസനം മുരടിച്ചു. ഇന്ന് പഞ്ചാബ് 19-ാം സ്ഥാനത്താണെങ്കിൽ ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത് ബിജെപി കാരണമാണെന്നും രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു.
പഞ്ചാബിലെ കോൺഗ്രസ്സ് ഭരണരംഗത്ത് തികഞ്ഞ അനാസ്ഥയും കുറ്റകരമായ മൗനവുമാണ് പിന്തുടരുന്നത്. സംസ്ഥാനത്ത് മദ്യരാജാക്കന്മാരും മയക്കുമരുന്ന് മാഫിയകളും അരാജക ഭരണം നടത്തുകയാണ്. നാട്ടിൽ അഴിമതി വാഴുകയാണ്. ഇതെല്ലാം നിർത്തലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിംഗ് പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്തിനാകെ പ്രതീക്ഷയേകുന്ന രാജ്യമായി നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ മാറി. ഒപ്പം സൂപ്പർപവറായി ഇന്ത്യ പ്രതിരോധ-ശാസ്ത്ര-ബഹിരാകാശ മേഖലകളിൽ മാറിയിരിക്കുന്നു. ഇന്ത്യ ഒരു രാജ്യത്തേയും ആക്രമിച്ചിട്ടില്ല. ആക്രമിക്കുകയുമില്ല. എന്നാൽ ലോകത്തിന്റെ നന്മയ്‌ക്കായിട്ടാണ് നാം സൂപ്പർപവറാകാൻ ആഗ്രഹിക്കുന്നത്.
ലോകത്തിലെ മരുന്നുനിർമ്മാണങ്ങളുടെ ഹബ്ബായി ഇന്ത്യ മാറി. കൊറോണ പ്രതിസന്ധിയിൽ ആഗോളതലത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയ്‌ക്കാണ് സാധിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments