മുംബൈ: ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ലത മങ്കേഷ്‌കറെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം സഹോദരിയും ഗായികയുംകൂടിയായ ആശ ബോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയാണ് ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ലത മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ആശ പറഞ്ഞു. ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രിയ ഗായികയെ കാണാനായി ആശുപത്രിയിലേക്ക് നിരവധി പ്രമുഖരാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.
ബോളിവുഡ് താരം ശ്രദ്ധ കപൂറും ലതമങ്കേഷ്‌കറിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് ശ്രദ്ധ കപൂർ ലതമങ്കേഷ്‌കറിനെ കാണാനെത്തിയത്. കൊറോണയിൽ നിന്നും കഴിഞ്ഞ ആഴ്‌ച്ച ലത മങ്കേഷ്‌കർ മുക്തയായിരുന്നു. പ്രായം കണക്കിലെടുത്താണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. ലത മങ്കേഷ്കറിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകരും.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്.
Comments