ലഖ്നൗ: ഇന്ത്യയുടെ ഇതിഹാസ ഗായിത ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഉത്തർപ്രദേശിലെ ബിജെപി ഘടകം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു. ഫെബ്രുവരി പത്തിന് തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ, ഇന്ന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറുടെ അന്ത്യം.
പത്രിക പുറത്തിറക്കാനായി യുപിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കെപി മൗര്യ, യുപി ബിജെപി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് എന്നിവരും മറ്റ് പ്രവർത്തകരും രണ്ട് മിനിറ്റ് മൗനം ആചരിച്ചു. ശേഷം പ്രകടന പത്രിക പുറത്തിറക്കുന്നത് മറ്റൊരു ദിവസത്തേയ്‌ക്ക് മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു.
ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പേരാണ് എത്തിയത്. ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രിയ ഗായിക. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തന്റെ 13-ാം വയസ്സിലാണ് ലത മങ്കേഷ്‌കർ സംഗീതലോകത്തേയ്‌ക്ക് ചുവടുവെയ്‌ക്കുന്നത്.
Comments