മൊറോക്കോ: കുഴൽകിണറിൽ നിന്നും പുറത്തെത്തുമ്പോൾ അവന്റെ കുഞ്ഞുശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേഷിപ്പിക്കണേ എന്ന പ്രാർത്ഥനയിലായിരുന്നു ലോകം മുഴുവൻ. അഞ്ച് ദിവസത്തോളം രാപ്പകലില്ലാതെ നടത്തിയ രക്ഷാപ്രവർത്തനം വിഫലമായി… ജീവന്റെ തുടിപ്പ് നിലച്ച അവന്റെ കുഞ്ഞുശരീരമേ രക്ഷാ പ്രവർത്തകർക്ക് പുറത്തെത്തിക്കാൻ സാധിച്ചുള്ളു എന്നവാർത്ത കേട്ട് തേങ്ങുകയാണ് സർവ്വരും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയാൻ അവ്‌റാൻ എന്ന അഞ്ച് വയസ്സുകാരൻ 32 മീറ്റർ ആഴമുള്ള കുഴൽകിണറിൽ വീണത്. സർവ്വസന്നാഹങ്ങളുമായി 5 ദിവസത്തെ രക്ഷാപ്രവർത്തിന് ശേഷം റെയാന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ നിലച്ചിരുന്നു. എന്നാൽ എല്ലാ വിധി തകിടം മറിച്ചു. ശ്രമകരമായ രക്ഷാ പ്രവർത്തനത്തിന് ശേഷം പുറത്തെത്തിച്ച റെയാനെ ഹെലികോപ്ടറിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ നിമിഷങ്ങൾക്കകം മൊറോക്കൻ കൊട്ടാരത്തിന്റെ ഔദ്യോഗീക വക്താവ് റെയാന്റെ മരണം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി. രക്ഷാപ്രവർത്തനത്തിന്റെ അവസാന നിമിഷം വരെ എല്ലാവരും ശുഭപ്രതീക്ഷയിലായിരുന്നു. തങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത റെയാന്റെ വേർപാടിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അനുശോചനം പ്രവഹിക്കുകയാണ്. മൊറോക്കൻ രാജാവും ഭരണാധികാരിയുമായ മുഹമ്മദ് ആറാമൻ റെയാന്റെ മാതാപിതാക്കളെ വിളിച്ച് ആശ്വസിപ്പിച്ചു.
ആഗോള ശ്രദ്ധയാകർഷിച്ച രക്ഷാപ്രവർത്തനത്തിനാണ് മൊറോക്കോ കഴിഞ്ഞ അഞ്ച് ദിവസം സാക്ഷ്യം വഹിച്ചത്. അഞ്ചുവയസ്സുകാരന്റെ ജീവൻ രക്ഷിക്കുന്നതായി നടന്ന രക്ഷാപ്രവർത്തനം കോടിക്കണക്കിന് ആളുകയാണ് തത്സമയം ചാനലുകളിലൂടെ കണ്ടത്. റെയാൻ വീണ കിണറിന് സമാന്തരമായി കുഴിയെടുത്ത ശേഷം ടണൽ നിർമ്മിച്ചായിരുന്നു രക്ഷാ പ്രവർത്തനം.
പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാരണം തീർത്തും ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. കുഴിയെടുത്ത ശേഷം റെയാൻ പതിച്ച കിണറിലേക്ക് ടണൽ നിർമ്മിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിൽ പലപ്പോഴും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. വലിയ പാറകൾ തുരന്നാണ് കുഴിയെടുത്തത്. അതിനാൽ വളരെ മന്ദഗതിയിൽ മാത്രമാണ് രക്ഷാപ്രവർത്തനം ആദ്യഘട്ടത്തിൽ മുന്നോട്ട് പോയത്. വിദഗ്ദ എഞ്ചിനീയർമാരുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയായിരുന്നു രക്ഷാ പ്രവർത്തനം.
Comments