പല രാജ്യങ്ങളിൽ പല ഭാഷകൾ സംസാരിച്ച് പല രീതികൾ പിന്തുടർന്ന് ജീവിക്കുന്നനാണ് മനുഷ്യൻ. ജീവിക്കാനായി പോരാടുന്നവൻ. ജീവിതത്തോടുള്ള അവന്റെ ആസ്‌ക്തിയ്‌ക്ക് അന്നും ഇന്നും ഒരു കുറവും വന്നിട്ടില്ല. അതിനാൽ ജനിച്ചാൽ ഒരിക്കൽ മരണം സംഭവിക്കുമെന്ന് ഉൾകൊള്ളാൻ കഴിയാത്ത ലക്ഷക്കണക്കിന് മനുഷ്യർ ഇന്നും ഈ ഭൂഗോളത്തിൽ ജീവിക്കുന്നു. അവരിൽ പലരും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നു.
ഭൂമിയിലെ ജീവിതത്തിന് അന്ത്യം കുറിച്ചാലും മറ്റൊരു ലോകത്ത് തന്റെ പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാനാകുമെന്നാണ് പലരുടേയും വിശ്വാസം. അതുകൊണ്ട് തന്നെ മരണാനന്തര ജീവിതത്തിനായി ജീവിച്ചിരിക്കുമ്പോൾ തന്നെ ചിലർ ഒരുക്കങ്ങൾ ആരംഭിക്കും. മറ്റു ചിലരാവട്ടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ജീവിതം മനോഹരമാക്കാൻ അത്യുഗ്രൻ സജ്ജീകരണങ്ങൾ ഒരുക്കും.
ഈജ്പ്തിൽ മണലാരണ്യങ്ങളിൽ തല ഉയർത്തി നിൽക്കുന്ന പിരമിഡുകൾ, മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവർക്കുള്ള ഏറ്റവും വലിയ ഉദാഹരണം തന്നെ. വലിയ പിരമിഡുകളിൽ മൃതദേഹം സൂക്ഷിട്ടില്ലെങ്കിലും ലോകത്തിന്റെ പലഭാഗത്തും പ്രിയപ്പെട്ടവരുടെ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ശ്രമിച്ച ജനതയുണ്ട്.
ആ കൂട്ടത്തിലേയ്‌ക്ക് പെറുവിലെ ജനതയേയും ഉൾപ്പെടുത്തിയിരിക്കുകയാണ് ഗവേഷകർ. പെറുവിലെ തെക്കൻ തീരത്തുള്ള ചിഞ്ച താഴ് വരയിലെ ചൂൾപാസ് എന്നറിയപ്പെടുന്ന ശവകുഴിയിൽ നിന്ന് അടുത്തിടെ അനേകം അസ്ഥികൂടങ്ങൾ കണ്ടത്തിയതാണ് ഇതിന് കാരണം. അസ്ഥികൂടങ്ങൾ ശവക്കുഴികളിൽ കണ്ടത്തുന്നതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ..?
നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ഏകദേശം അമേരിക്കയിൽ യൂറോപ്യൻ കോളനികൾ ഉണ്ടായിരുന്ന കാലഘട്ടത്തിലേതാണ് ഗവേഷകർ കണ്ടത്തിയ അസ്ഥികൂടങ്ങൾ. പട്ടിണിയും പകർച്ചവ്യാധികളും അലട്ടിയിരുന്ന ആ കാലഘട്ടത്തിൽ അകാലത്തിൽ പൊലിഞ്ഞവരുടെ അവശേഷിപ്പുകളാണ് ഇവയെന്ന് ഗവേഷകരിലെ പ്രധാനികളിലൊരാളായ ജേക്കബ് എൽ ബോംഗേഴ്‌സ് വ്യക്തമാക്കുന്നു.
അസ്ഥിക്കൂടങ്ങളുടെ നട്ടെല്ലും തലയും വിട്ടുപോകാതിരിക്കാൻ കമ്പിൽ കോർത്തിണക്കിയാണ് അസ്ഥിപഞ്ജരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 1450 നും 1650 നും ഇടയിൽ ജീവിച്ചിരുന്ന തദ്ദേശവാസികളായ കുട്ടികളുടേയും സമൂഹത്തിലെ പ്രധാനികളുടെയും അസ്ഥികൂടങ്ങളാണ് ഇത്തരത്തിൽ കോർത്തിണക്കി സൂക്ഷിക്കുന്നത്.
യൂറോപ്യൻമാർ ശവകുഴികൾ കൊള്ളയടിച്ചതിന്റെ ഫലമായി മൃതദേഹങ്ങൾ പലതും നശിപ്പിക്കപ്പെട്ടു. അവയുടെ കേടുപാടുകൾ പരിഹരിക്കാൻ നട്ടെല്ലുകൾ പരസ്പരം ബന്ധിപ്പിച്ചതാണെന്ന് ഗവേഷകരുടെ അനുമാനം. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്ന അവർക്ക് മൃതശരീരത്തിന് സംഭവിച്ച കേടുപാടുകൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇതാണ് അസ്ഥികൾ കോർത്തിണക്കി സൂക്ഷിക്കാൻ കാരണം.
യൂറോപ്യൻ അധിനിവേശത്തിന് മുൻപ് 1000 മുതൽ 1400 വരെ ചിഞ്ച സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അസ്ഥികൂടങ്ങൾ കണ്ടെത്തിയ ഈ താഴ് വര. ശക്തമായ ഇൻക സാമ്രാജ്യവുമായി ബന്ധം സ്ഥാപിച്ചിരുന്ന ജനത യൂറോപ്യൻ കടന്നുകയറ്റത്തിന് ശേഷമാണ് നാമാവശേഷമായതെന്ന് ചരിത്ര രേഖകൾ ചൂണ്ടിക്കാണിക്കുന്നു.
കോളനിക്കാരുടെ അധിനിവേശത്തോടെ ചിഞ്ചസാമ്രാജ്യത്തിന്റെ അംഗബലം ക്രമേണ കുറയുകയുണ്ടായി. മറ്റൊരു ദു:ഖകരമായ കാര്യം പ്രിയപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ശവക്കുഴികൾ പലതും യൂറോപ്യൻമാർ കൊള്ളയടിച്ചിരുന്നു. കൂടാതെ സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ച ശവക്കല്ലറകൾ നീക്കം ചെയ്യാനും തദ്ദേശീയപരമായ അവരുടെ മതപരമായ ആചാരങ്ങളും എന്തിനേറെ ശവസംസ്‌കാര ആചാരങ്ങൾ ഇല്ലാതാക്കാനും യൂറോപ്യൻമാർ ശ്രമിച്ചിരുന്നതായി ചരിത്രം കറുത്ത മഷിയാൽ രേഖപ്പെടുത്തിയിരിക്കുന്നു.
Comments