റാഞ്ചി: സംഗീത ലോകത്തെ മഹാപ്രതിഭയെ ഓർത്ത് നിരവധി പ്രഗത്ഭർക്കൊപ്പം മഹേന്ദ്ര സിംഗ് ധോണിയും. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ പോലും ലതാജിയുടെ പ്രേരണയുണ്ടെന്ന വെളിപ്പെടുത്തലാണ് ധോണി നടത്തിയത്. താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ച സമയത്ത് ലതാ മങ്കേഷ്‌കർ അയച്ച ട്വിറ്റർ സന്ദേശം ധോണി ഇന്നും അമൂല്യമായി സൂക്ഷിക്കുകയാണ്.
‘നമസ്‌ക്കാർ എം.എസ്.ധോണിജീ. താങ്കൾ വിരമിക്കാനാഗ്രഹിക്കുന്നു എന്ന വാർത്തയാണ് എല്ലായിടത്തും കേൾക്കുന്നത്. ദയവായി അങ്ങ് അങ്ങിനെ ചിന്തിക്കരുത്. ഈ നാടിന് താങ്കളേയും താങ്കളുടെ കളിയും അത്രയേറെ ആവശ്യമുണ്ട്. എന്റെ വിനീതമായ അപേക്ഷ യാണ് താങ്കൾ ഉടനെയൊന്നും വിരമിക്കരുതെന്നത്.’ ധോണിയെ പിന്തിരിപ്പാക്കാനാണ് ലതാ മങ്കേഷ്‌കർ 2019 ജൂലൈ 11ന് ട്വിറ്ററിലൂടെ സന്ദേശം നൽകിയത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഉയർച്ചതാഴ്ചകളും സസൂക്ഷ്മം വീക്ഷിച്ചിരുന്നയാളായിരുന്നു ലതാ മങ്കേഷ്‌കർ. എല്ലാ പ്രധാന മത്സരങ്ങളും കാണും. 1983ലെ ലോകകപ്പ് നേടിയ കപിലിന്റെ ചെകുത്താന്മാരെ ആദരിക്കുന്ന ചടങ്ങിലും ലതാ മങ്കേഷ്കർ നിറസാന്നിദ്ധ്യമായിരുന്നു. എന്നും പ്രധാന താരങ്ങളെയൊക്കെ വിളിക്കും. സ്നേഹാന്വേഷണം നടത്തും . മുംബൈയിലെ തിരക്കുപിടിച്ച സംഗീത ജീവിതത്തിനിടയിലും ലതാജിയുടെ ക്രിക്കറ്റ് ആരാധനയുടെ അധികമാരുമറിയാത്ത നിരവധി അനുഭവങ്ങളിലൊന്നാണ് ധോണി പങ്കുവെച്ചത്.
Comments