തിരുവനന്തപുരം : കോട്ടയം കുറിച്ചിയിൽ വെച്ച് പാമ്പിന്റെ കടിയേൽക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കി വാവ സുരേഷ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. വാഹനാപകടത്തിൽ നട്ടെല്ലിനും കഴുത്തിനും മൂക്കിന്റെ പാലത്തിനുമെല്ലാം പൊട്ടലുണ്ടായിരുന്നു. ഇത് കാരണമാണ് പാമ്പ് കടിച്ചപ്പോൾ ശരീരം അനായാസം ചലിപ്പിക്കാൻ സാധിക്കാതിരുന്നത് എന്നും വാവ സുരേഷ് പറഞ്ഞു.
ഒരുപാട് തവണ കടിയേറ്റിട്ടുണ്ട്. ഇത്തവണത്തേത് പക്ഷെ കൂടുതൽ വെല്ലുവിളിയായി. കൊറോണ വന്ന ശേഷം ശ്വാസകോശത്തിന് പ്രശ്‌നമുണ്ടായിരുന്നു. പോത്തൻകോട് വെച്ച് നടന്ന കാറപകടവും കാരണമായി. കോട്ടയത്ത് നിന്ന് ആളുകൾ കുറച്ച് ദിവസമായി വിളച്ചിരുന്നു. അപകടം നടന്നത് കൊണ്ടാണ് പോകാൻ വൈകിയത്.
ദൂരയാത്രയായതിനാൽ തന്നെ അവിടെയെത്തിയപ്പോൾ ക്ഷീണം അനുഭവപ്പെട്ടിരുന്നു. നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നത് കാരണം ബെൽറ്റിട്ടിട്ടാണ് പോയത്. കഴുത്തിലെ ബെൽറ്റ് അഴിച്ചുവെച്ചാണ് പാമ്പിനെ പിടിക്കാൻ പോയത്. പിടിച്ച ശേഷം പാമ്പിനെ ചാക്കിലാക്കുന്ന സമയത്ത് നടുവിന് വേദനയനുഭവപ്പെട്ടു. ഈ സമയത്താണ് ശ്രദ്ധ മാറിയത് എന്നും വാവ സുരേഷ് വ്യക്തമാക്കി.
അപകടത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചില്ല. വണ്ടിയോടിച്ച ഡ്രൈവർ നിജുവിനോടും മരണപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇത് ഒരു പുനർജന്മമാണ്. നിജുവിന്റെയും അവിടുത്തെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിന് നന്ദിയുണ്ട്. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കെല്ലാം നന്ദി. ഇനി കുറച്ചുദിവസം വിശ്രമത്തിലാവുമെന്നും വാവ സുരേഷ് പറഞ്ഞു.
Comments