ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ഒരു വിദേശ ശക്തിയേയും അനുവദിക്കില്ലെന്ന് ശ്രീലങ്ക. ഇന്ത്യ സന്ദർശിക്കുന്ന ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ജി.എൽ.പെയിറിസാണ് നയം വ്യക്തമാക്കിയത്. ചൈനയുടെ സാമ്പത്തിക വ്യാവസായിക സഹായം ഏറെ ഗുണം ചെയ്തുവെന്ന് ആവർത്തിച്ച പെയിറിസ് എന്നാൽ ഇന്ത്യക്കെതിരായി നീങ്ങാനുള്ള ചൈനയുടെ നീക്കത്തെ പിന്തുണയ്‌ക്കില്ലെന്നും അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പെയിറിസ് വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായിട്ടാണ് ചർച്ചകൾ നടത്തിയത്.
തങ്ങളുടെ രാജ്യത്തിന്റെ വികസനമാണ് പ്രധാനം. അതിനായി നടക്കുന്ന മുതൽ മുടക്കിൽ വിദേശരാജ്യങ്ങളെ സ്വാഗതം ചെയ്യുന്നു. സ്വന്തം ഭൂമി ചൈനയ്‌ക്ക് വികസന നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈമാറിയതിൽ അപാകത കാണുന്നില്ലെന്നും പെയിറിസ് പറഞ്ഞു. ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖ വികസനവും അതിനോടനുബന്ധിച്ചുള്ള വ്യവസായ നഗരത്തിന്റെ നിർമ്മാണവും വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കിയെന്നും പെയറിസ് വെളിപ്പെടുത്തി.
ചൈന ശ്രീലങ്കയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനം വാണിജ്യാടിസ്ഥാനത്തിൽ മാത്രമല്ല. ഇന്ത്യയെ പ്രതിരോധ പരമായി നേരിടുക എന്നത് ചൈനയുടെ ആവശ്യമാണ്. ശ്രീലങ്കയെ സഹായിക്കുക വഴി ചൈനയുടെ നീക്കം ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാന സാന്നിദ്ധ്യമാണെന്ന വിവരം ജയശങ്കർ പങ്കുവെച്ചു.
ഇന്ത്യയുടെ സുരക്ഷയ്‌ക്ക് കോട്ടം തട്ടുന്ന ഒരു നീക്കവും ശ്രീലങ്കയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ പെയറിസ് ട്രിങ്കോമാലി ഓയിൽ ടാങ്കർ നിർമ്മാണത്തിലും ഭാവിയെ കൊളംബോ പോർട്ടിലെ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തിലും നന്ദി അറിയിച്ചു.
Comments