അബുദാബി : വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി വീണ്ടും അബുദാബി പോലീസ്. ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം മൂലം റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് കർശന മുന്നറിയിപ്പുമായെത്തിയത്. ട്രാഫിക് സിഗ്നൽ മറികടക്കുമ്പോൾ ഫോൺ ഉപയോഗിച്ച് അപകടമുണ്ടായ ദൃശ്യം പങ്കുവെച്ചാണ് പോലീസ് നിർദ്ദേശങ്ങൾ വിശദീകരിച്ചത്.
ഡ്രൈവിംഗിനിടെ പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ് പ്പെട്ടിട്ടുണ്ടെന്നും ഇതുമൂലം നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി. വാഹമോടിക്കുന്നതിടെ പ്രത്യേകിച്ച് ട്രാഫിക് സിഗ്നൽ മറികടക്കുമ്പോഴുള്ള അശ്രദ്ധമായ ഫോൺ ഉപയോഗം ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ ക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡ്രൈവിംഗിനിടെ ഫോട്ടോ എടുക്കുക, അശ്രദ്ദമായി സഹയാത്രികരോട് സംസാരിച്ചിരിക്കുക , സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയവ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റെഡ് സിഗ്നലിൽ അശ്രദ്ധമായി ഫോൺ ഉപയോഗിച്ച് വണ്ടിയെടുത്തപ്പോഴുണ്ടായ അപകടമാണ് അബുദാബി പോലീസ് പങ്കു വെച്ചത്.
നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷ നടപ്പാക്കുമെന്നും പോലീസ് അറിയിച്ചു. അബുദാബി എമിറേറ്റിൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള 2020 ലെ നിയമ പ്രകാരം റെഡ് സിഗ്നൽ ലംഘിച്ചാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തും. കൂടാതെ നിയമം ലംഘിച്ചതിന് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കാനും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടാനും നിയമമുണ്ട്. നിയമ ലംഘനത്തിൽ പിടിച്ച വാഹനം അമ്പതിനായിരം ദിർഹം കെട്ടിവെച്ച് മൂന്നു മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്നും വ്യവസ്ഥയുണ്ട്.
Comments