അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരെ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് ഒന്നര മണിയ്‌ക്കാണ് മത്സരം. ആദ്യ മത്സരം ആറു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ നിൽക്കുന്നത്. ഇതിനിടെ പരമ്പരയ്‌ക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ച ശിഖർ ധവാനും ശ്രേയസ് അയ്യരും ടീമിനൊപ്പം ചേർന്നെങ്കിലും ഇന്ന് കളിക്കുമെന്ന സൂചന ഇല്ല. പക്ഷെ ഇരുവരും ഇന്നലെ പരിശീലന ത്തിന് ഇറങ്ങിയതായി ബി.സി.സി.ഐ അറിയിച്ചു.
ഇന്നത്തെ ടീമിൽ മൂന്ന് പ്രമുഖ താരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലെ ഏകദിന പരമ്പരയിൽ കെ.എൽ.രാഹുൽ, ഇഷൻ കിഷന് പകരം രോഹിതിനൊപ്പം ഓപ്പണറാകുമെന്നാണ് സൂചന. ദീപക് ഹൂഡ മികവ് തുടരുകയാണെങ്കിൽ ശ്രേയസ് അയ്യർക്ക് ഏകദിനത്തിലെ സാദ്ധ്യത കുറയും. വിരാട് കോഹ് ലി ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തിയാൽ ജയം അനായാസമാകും. 2019ന് ശേഷം ഏകദിനത്തിൽ സെഞ്ച്വറി നേടാനാകാത്ത കോഹ് ലി കഴിഞ്ഞ മത്സരത്തിൽ എട്ട് റൺസിന് പുറത്തായിരുന്നു.
ബൗളിംഗിൽ സ്പിൻനിരയാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റ് വീഴ്‌ത്തിയത് യുസ്വേന്ദ്ര ചാഹലും വാഷിംഗ്ടൺ സുന്ദറുമാണ് തുറപ്പുചീട്ട്. പേസ് നിരയിൽ ഓൾറൗണ്ടർ ഷാർദ്ദൂൽ ഠാക്കുറും, മുഹമ്മദ് സിറാജും, പ്രസിദ്ധ കൃഷ്ണയും തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
വിൻഡീസിന്റെ മുൻനിര ഫോം കണ്ടെത്താൻ സാധിക്കാത്തത് വലിയ പോരായ്മയാണ്. ഏഴാമതായി ഇറങ്ങിയ മുൻ നായകൻ ജാസൺ ഹോൾഡറുടെ അർദ്ധ സെഞ്ച്വറിയാണ് കരീബിയൻ നിരയെ നൂറുകടത്തിയത്. നായകൻ പൊള്ളാർഡും നിക്കോളാസ് പൂരനും മികച്ച കളി പുറത്തെടുത്താലേ ഇന്ത്യക്കെതിരെ പൊരുതിനിൽക്കാനാവൂ.
Comments