പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ബാല എന്ന സൈനികൻ. ഹെലികോപ്ടറിൽ ലിഫ്റ്റ് ചെയ്യുന്ന ദൗത്യം പരാജയപ്പെടുമെന്ന് ബോദ്ധ്യമായതോടെ ആ ദൗത്യം ഏറ്റെടുത്തത് ബാലയായിരുന്നു. അപകടകരമായ ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെ നീങ്ങിയിറങ്ങി ബാല, ബാബുവിനെ രക്ഷപെടുത്തുകയായിരുന്നു. ബാബുവിനെ അൽപ്പ സമയത്തിനുള്ളിൽ എയർലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
ബാലയാണ് ആദ്യം ബാബുവിന്റെ അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നൽകിയ ശേഷം മുകളിൽ എത്തിച്ച ബാല എന്ന സൈനികൻ പൂർണ്ണമായും ബാബുവിന് രക്ഷകനായി മാറുകയായിരുന്നു. കൂടാതെ അപകടം നിറഞ്ഞ സ്ഥലത്തേയ്‌ക്ക് ജീവൻ പണയം വെച്ച് ബാല ഇറങ്ങുമ്പോൾ എത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ ആശങ്കയും ഉണ്ടായിരുന്നു. രാത്രി മുഴുവൻ ബാബു ഉറങ്ങാതെ ഇരിക്കാൻ കരസേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഹെലികോപ്ടറിൽ ലിഫ്റ്റ് ചെയ്യുന്നത് വിജയമാകില്ലെന്ന് ബോദ്ധ്യമായതോടെയാണ് ആ ദൗത്യം ബാലയുടെ കൈകളിലേക്ക് എത്തുന്നത്. ബാല എത്തുമ്പോൾ എഴുന്നേറ്റ് നിന്ന ബാബു രണ്ട് പടി മുകളിൽ കയറി. ഇത് രക്ഷാപ്രവർത്തനത്തിന് ഗുണകരമായി. ആദ്യം വെള്ളം നൽകി, ശേഷം ബാബുവിനെ നെഞ്ചിൽ കെട്ടി ബാല വലിഞ്ഞു കയറുകയായിരുന്നു. മുകളിൽ എത്തിയ ബാബു തന്നെ രക്ഷിച്ച സൈനികർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
തിങ്കളാഴ്‌ച്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്‌ക്ക് വെച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി മുകളിൽ കയറി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേയ്‌ക്ക് വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
Comments