തിരുവനന്തപുരം: സുരക്ഷാ വിഷയത്തെ തുടർന്ന് മീഡിയവണ്ണിന്റെ സംപ്രേഷണം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ തുടർന്ന് പൂട്ടിയ പീസ് ടിവിയേയും മീഡിയ വണ്ണിനേയും താരതമ്യം ചെയ്താണ് അബ്ദുള്ളക്കുട്ടി എത്തിയിരിക്കുന്നത്. മീഡിയവൺ ചാനൽ ബാൻ ചെയ്ത വാർത്ത കാണുമ്പോൾ ഇസ്ലാമിക് പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവി നിരോധിച്ച സംഭവമാണ് ഓർമ്മ വരുന്നതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
‘രാജ്യം വിട്ട മതതീവ്രവാദി സാക്കീർ നായിക് പറയുന്നത് ഇസ്ലാം മതം മാത്രമാണ് ശരിയെന്നായിരുന്നു. ഇന്ത്യവിട്ട സാക്കിർ നായിക്കിന് അഭയം നൽകിയത് സൗദി അറേബ്യയാണ്. ദിവസങ്ങൾക്കുള്ളിൽ സൗദിയും ഇയാളെ തുരത്തിയോടിച്ചു. അവസാനം അഭയം തേടിയത് മലേഷ്യയിലാണ്. അവർ സ്വീകരിച്ചിരുന്നെങ്കിലും തൃപ്തരായിരുന്നില്ല. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത സ്ഥിതിയിലാണ് മലേഷ്യൻ സർക്കാർ. ഇതിനൊക്കെ കാരണം ഇസ്ലാം മതം മാത്രമാണ് ശരിയെന്ന് സാക്കീർ നായിക് വിശ്വസിക്കുന്നതിനാലാണെന്ന് അബ്ദുള്ളക്കുട്ടി കുറിച്ചു.
ബൈബിൾ അബദ്ധമാണ്, ഭഗവത്ഗീത അസംബന്ധമാണ്, ഖുർആൻ മാത്രമാണ് ശരി, ഇതൊക്കെയാണ് സാക്കിർ നായിക്കിന്റെ തത്വശാസ്ത്രം. ഇവയൊക്കെ ചാനലിലൂടെ അവർ പ്രചരിപ്പിക്കുകയായിരുന്നു. ഇന്ത്യൻ വക്താക്കളും പ്രയോക്താക്കളുമാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ ടിവിയാണ് മീഡിയാവൺ. അവർക്ക് ഈ ഗതി വന്നതിൽ യാതൊരു അത്ഭുതവുമില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയവരാണ് ഇവരിൽ പലരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
എകെ ആന്റണി മീഡിയാവണിന്റെ ഉത്ഘാടനവേദിയിൽ പറഞ്ഞതാണ് ശരി. മറ്റൊരു വികസിത ജനാധിപത്യ രാജ്യത്തിലും നിങ്ങൾക് ഈ ടിവി തുടങ്ങാൻ അനുമതി കിട്ടില്ല. സത്യത്തിൽ അന്നത്തെ കേന്ദ്ര അഭ്യന്തര വകുപ്പ് ചെയ്ത ഒരു തെറ്റ് ഇന്ന് തിരുത്തി എന്ന് പറയുന്നതായിരിക്കും ശരി. ഒരു മാദ്ധ്യമ സ്ഥാപനം പൊടുന്നനെ അടച്ച് പൂട്ടുമ്പോൾ ജോലി നഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവരുടെ പ്രയാസം മനസ്സിലാക്കാതെയല്ല ഈ കുറിപ്പ് എഴുതുന്നതെന്നും രാഷ്‌ട്രമാണ് ആദ്യം, പിന്നെയാണ് രാഷ്‌ട്രീയമെന്നും അബ്ദുള്ളക്കുട്ടി കുറിച്ചു.
Comments