പാലക്കാട്: മകനെ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്. മകനെ ജീവനോടെ തിരികെ ലഭിക്കുമെന്ന് പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും മാതാവ് പ്രതികരിച്ചു.
രക്ഷാപ്രവർത്തനത്തിനായി സൈന്യം സ്ഥലത്തെത്തിയപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു. അവർ മല കയറിയാൽ എന്തായാലും മകൻ രക്ഷപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് മാതാവ് കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തവർക്കും പ്രാർത്ഥനയോടെ കൂടെ ചേർന്നവർക്കും മാതാവ് നന്ദി പറഞ്ഞു.
മകൻ ചെയ്തത് തെറ്റാണ്. മകനെ ശാസിക്കും അടിക്കും. എന്നാൽ അതെല്ലാം മകൻ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടെന്ന് മാതാവ് കൂട്ടിച്ചേർത്തു.ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ മാതാവ് റഷീദ ബോധരഹിതയായി വീണിരുന്നു.ആശുപത്രിയിൽ ചികിത്സയിലുള്ള റഷീദയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേർ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയർ അരയിൽ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. വെള്ളവും ഭക്ഷണവും നൽകി ബാബുവിനെ സമാധാനിപ്പിച്ച ശേഷം എയർലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ ബാബു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments