മുംബൈ: അന്തരിച്ച ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് മഹാരാഷ്‌ട്ര സർക്കാരിന്റെ ആദരം. മുംബൈയിലെ അന്താരാഷ്‌ട്ര സംഗീത കോളേജിന് ലതമങ്കേഷ്‌കറുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. കോളേജ് ഇനി ഭാരതരത്‌ന ലതാ ദീനാനാഥ് മങ്കേഷ്‌കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് എന്നാകും അറിയപ്പെടുക.
ഒരു വർഷം മുൻപ് കലിനയിൽ മാസ്റ്റർ ദിനാനാഥ് മങ്കേഷ്‌കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ലത മങ്കേഷ്‌കറുടെ സഹോദരൻ ഹൃദയനാഥും സഹോദരി ഉഷയും കമ്മിറ്റിയിൽ അംഗമായിരുന്നു. ആദിനാഥ് മങ്കേഷ്‌കർ, സാക്കിർ ഹുസൈൻ, എആർ റഹ്മാൻ, സുരേഷ് വാഡ്കർ തുടങ്ങി നിരവധി വ്യക്തികൾ അതിൽ അംഗങ്ങളായിരുന്നു.
ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാലാണ് പദ്ധതി നീണ്ടുപോയത്. കോളേജിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനിടെയാണ് ലത മങ്കേഷ്‌കറുടെ മരണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് കുടുംബത്തോടും സമിതി അംഗങ്ങളോടും ചോദിക്കുകയും ലതാജിയുടെ പേര് നൽകാൻ തീരമാനിക്കുകയുമായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലത മങ്കേഷ്‌കർ ഫെബ്രുവരി ആറിനാണ് രാജ്യത്തോട് വിടപറയുന്നത്.
Comments