കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന അനുഭവിച്ച ഭീമൻ മുതലയെ മോചിപ്പിച്ച് യുവാവ്. ഇന്തോനേഷ്യയിലെ പാലു നന്ദിയിൽ കഴിയുന്ന മുതലയാണ് തന്റെ വർഷങ്ങളായുള്ള ദുരവസ്ഥയിൽ നിന്നും മോചിതനായത്. ഇന്തോനേഷ്യയിലെ സുലാവെസി സ്വദേശിയായ ടിലി എന്ന 35കാരനാണ് മുതലയെ രക്ഷപെടുത്തിയത്. 2016ലാണ് ടയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ മുതലയെ കണ്ടെത്തിയത്.
‘ബുവായ കലുങ് ബാൻ’ അഥവാ ‘കഴുത്തിൽ ടയർ കുരുങ്ങിയ മുതല’ എന്നാണ് പ്രദേശവാസികൾക്കിടയിൽ ഈ മുതല അറിയപ്പെട്ടിരുന്നത്. ഈ മുതലയെ രക്ഷപ്പെടുത്താൻ അധികൃതരും പ്രാദേശിക മൃഗസംരക്ഷകരും പലവട്ടം ശ്രമിച്ചിരുന്നു. എന്നാൽ ശ്രമങ്ങൾ ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. മുതലയ്‌ക്ക് വലിപ്പം കൂടുന്നതിന് അനുസരിച്ച് ടയർ കൂടുതൽ മുറുകിത്തുടങ്ങി. ഇതോടെ അതിന്റെ ജീവിതം കൂടുതൽ ദുരിതത്തിലായി.
മുതലയെ രക്ഷിക്കുന്നവർക്ക് അധികൃതർ പ്രതിഫലം വരെ വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലം മോഹിച്ചും പലരും മുതലയെ രക്ഷപെടുത്താൻ എത്തിയെങ്കിലും അവയെല്ലാം തന്നെ പരാജയപ്പെട്ടു. 2020ൽ നാഷണൽ ജിയോഗ്രഫിക് ടെലിവിഷൻ അവതാരകനായ മാറ്റ് റൈറ്റും മുതലയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമവും പരാജയപ്പെട്ടു. പിന്നാലെ മുതലയുടെ അവസ്ഥ കൂടുതൽ ദുരിതത്തിലാകുന്നത് ശ്രദ്ധയിൽപ്പെട്ട ടിലി ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
മൂന്നാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് ടിലി, മുതലയെ പിടിച്ച് അതിന്റെ കഴുത്തിൽ കിടന്ന ടയർ ഊരിമാറ്റിയത്. 13 അടി നീളമുള്ള ഭീമൻ മുതലയ്‌ക്ക് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു. ജീവനുള്ള കോഴികളെ കെണിവെച്ച് മുതലയെ ആദ്യം പിടികൂടുകയും പിന്നീട് വലവിരിച്ച ശേഷം കഴുത്തിലുള്ള ടയർ മുറിച്ചു മാറ്റുകയുമായിരുന്നു. ശേഷം മുതലയെ നദിയിലേക്ക് തന്നെ തിരികെ വിട്ടു.
Comments