കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് വിധിയ്‌ക്കെതിരെ അപ്പീൽ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഹർജിയിൽ വാദം തുടരുകയാണ്. മീഡിയ വൺ ചാനലും കേരള പത്രപ്രവർത്തക യൂണിയനുമാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയാണ് ഹാജരായത്. മീഡിയാവണ്ണിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും ഹാജരായി. സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ടാണ് മീഡിയ വൺ അപ്പീൽ നൽകിയിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ മാദ്ധ്യമങ്ങളേറെ പ്രാധാന്യം അർഹിക്കുന്നുവെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു.
മറുപടി വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി ചൊവ്വാഴ്‌ച്ച വരെ സാവകാശം വേണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വാദം കോടതിയിൽ തുടരുകയാണ്.
മീഡിയവണിന്റെ സംപ്രേഷണം റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത ഹർജികൾ കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.
Comments