ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ വിശേഷിപ്പിക്കാനുള്ള ഏറ്റവും ചെറിയ വാക്ക് ഗുണ്ട എന്നാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഭീകരരെ സംരക്ഷിക്കുന്നവരാണ് സമാജ്‌വാദി പാർട്ടിക്കാരെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ സീതാപൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമാജ്‌വാദി പാർട്ടിയെ ഗുണ്ടയെന്ന് വിശേഷിപ്പിക്കാം. അവർ തീവ്രവാദികളെ സംരക്ഷിക്കുന്നവരാണ്. ഭീകരർക്കും അഴിമതിക്കാർക്കുമാണ് അവർ സംരക്ഷണം നൽകിയത്. അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സർക്കാരിന്റെ കാലത്ത് 200 കലാപങ്ങൾ നടന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഒരൊറ്റ കലാപം പോലും സംഭവിച്ചിട്ടില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു.
ഇന്ന് യുപിയുടെ സമ്പദ് വ്യവസ്ഥ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് എത്തി നിൽക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപി സർക്കാർ 10 സർവകലാശാലകളും 77 കോളേജുകളും 28 എഞ്ചിനീയറിംഗ് കോളേജുകളും തുറന്നു. 4.5 ലക്ഷം പേർക്ക് ജോലി നൽകി. ഇന്ന് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്തുള്ളത് ഉത്തർപ്രദേശിലാണ്. ബിജെപി എന്നാൽ വികസനമാണെന്നും സീതാപൂരിൽ ജെ.പി നദ്ദ പ്രഖ്യാപിച്ചു.
രാജ്യത്ത് ബിജെപി മാത്രമാണ് ദേശീയ പാർട്ടിയായി തുടർന്നത്. മറ്റെല്ലാ പാർട്ടികളും പ്രാദേശികവാദം ഘോഷിക്കുന്നവരും പരിവാർ-വാദികളുമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണെങ്കിൽ ദേശീയമായി നിലനിൽക്കാൻ കഴിഞ്ഞില്ല, അത് വെറുമൊരു സഹോദരി-സഹോദര പാർട്ടിയായി മാറിയെന്നും ജെ.പി നദ്ദ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ യുപി കലാപരഹിതവും മാഫിയ വിമുക്തവുമായി തുടരും. തീവ്രവാദി സംരക്ഷകരിൽ നിന്നും യുപിയെ മോചിപ്പിക്കും. ദിയോബാന്ദ്, മീററ്റ്, രാംപൂർ, അസംഗഡ്, കാൺപൂർ, ബെഹ്റൈച്ച് എന്നിവിടങ്ങളിൽ തീവ്രവാദ വിരുദ്ധ കമാൻഡോ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും നദ്ദ ഉറപ്പുനൽകി.
Comments