കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മീഡിയ വണ്ണിന്റെ അപ്പീൽ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് വിധിയ്‌ക്കെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ വിധി പറയാൻ മാറ്റിയത്.
ചാനലിനെതിരായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഗൗരവമുള്ളതാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. ഇക്കാര്യങ്ങൾ തുറന്ന കോടതിയിൽ പറയാനാകില്ല. വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. മീഡിയാവണ്ണിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ജനാധിപത്യ വ്യവസ്ഥിതിയിൽ മാദ്ധ്യമങ്ങളേറെ പ്രാധാന്യം അർഹിക്കുന്നുവെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു.
മീഡിയവണിന്റെ സംപ്രീഷണം റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത ഹർജികൾ കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇടപെടാനാകില്ലെന്നും വ്യക്തമാക്കയാണ് ഹർജികൾ തള്ളിയത്.
Comments