കൊച്ചി: കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവും തുടർന്നുള്ള സംഭവവികാസങ്ങളും രാജ്യമെങ്ങും ചർച്ചയായിരിക്കുകയാണ്. അതിനിടെ ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതി വിധിയും ശ്രദ്ധനേടുകയാണ്. 2018ലെ ഹൈക്കോടതി വിധിയാണ് ശ്രദ്ധനേടുന്നത്. യൂണിഫോം കോഡ് നിർബന്ധമാക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണെന്നും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വിധിക്കാനാകില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി.
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട് മുസ്ലീം വിദ്യാർത്ഥികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബും ഫുൾക്കൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യം. സഹോദരങ്ങളായ ഫാത്തിമ തസ്നിം, ഹഫ്സ വർവീൺ എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് തള്ളിക്കളഞ്ഞു.
മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ് തങ്ങളെന്നും ഇസ്ലാമിക വിശ്വാസത്തിന്റെ അനുയായികളാണെന്നും വിദ്യാർത്ഥികൾ ഹർജിയിൽ പറഞ്ഞു. സ്കൂൾ യൂണിഫോം കോഡിന് പുറമെ ഹിജാബ് ധരിക്കണമെന്ന ഹർജി തള്ളിയ കോടതി സ്വകാര്യ സ്ഥാപനത്തിനും മൗലികാവകാശം പ്രധാനമാണെന്നും വ്യക്തമാക്കി. സ്ഥാപനത്തിന്റെ മൗലികാവകാശത്തിന് വിരുദ്ധമായി വിദ്യാർത്ഥികളുടെ വ്യക്തിഗത അവകാശം അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്കൂളാണ്. സ്ഥാപനത്തിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണിതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തെക്കാൾ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യമാണ് വലുതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം കർണ്ണാടക ഹൈക്കോടതിയുടെ വിധി എന്തായിരിക്കുമെന്ന ഉറ്റുനോക്കുകയാണ് രാജ്യം. ഫെബ്രുവരി 14നാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുക.
Comments