തിരുവനന്തപുരം:കഴക്കൂട്ടം സൈനിക സ്കൂളിലെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എത്തി.സംസ്ഥാനസർക്കാറിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കാത്തതിനെ തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു കഴക്കൂട്ടം സൈനിക് സ്കൂൾ. സംസ്ഥാനത്തെ ഏക സൈനിക് സ്കൂളിന്റെ ദയനീയാവസ്ഥ പുറത്ത് വന്നതോടെ വലിയ വിമർശനമാണ് സർക്കാറിനെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് സ്കൂളിലെ സാമ്പത്തിക പ്രതിസന്ധികൾ സംബന്ധിച്ച് ചർച്ച നടത്തിയത്.
നിലവിൽ 6 കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സ്കൂളിനുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് രക്ഷാകർത്താക്കളുടെ വരുമാനം 6 ലക്ഷമാക്കണമെന്ന നിർദ്ദേശം ചർച്ചയിൽ ഉയർന്ന് വന്നു. സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും സൈനിക സ്കൂളിനെ പറ്റിയുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള സൈനിക സ്കൂൾ സൊസൈറ്റിയാണ് സൈനിക സ്കൂളുകളിലെ ഭരണം നടത്തുന്നത്. കേന്ദ്രം മൂന്ന് കോടി രൂപ വീതം വർഷം നൽകാറുമുണ്ട്. സൈനിക സ്കൂളിന്റെ പ്രവർത്തനത്തിന്റെ ചെലവ് സംസ്ഥാന സർക്കാർ കൂടി വഹിക്കണമെന്ന് 2006 ൽ തീരുമാനമായതാണ്.
ജീവനക്കാരുടെ ശമ്പളം പെൻഷൻ മറ്റ് അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ എന്നിവ സംസ്ഥാനം വഹിക്കണം എന്ന വ്യവസ്ഥയെ കേരളം ആദ്യം എതിർത്തിരുന്നു. 2021 ലെ തന്റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കേന്ദ്രത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ബജറ്റ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോയതാണ് സൈനിക സ്കൂളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.
ധന വകുപ്പ് സൈനിക സ്കൂളിന്റെ പ്രവർത്തന ചെലവിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകുന്നില്ല. കുടിശ്ശിക വന്നതോടെ കുട്ടികളിൽ നിന്നുള്ള ഫീസാണ് ഇപ്പോഴത്തെ പ്രധാന വരുമാന മാർഗം. ചെലവ് വർദ്ധിച്ചതോടെ മറ്റ് മാർഗങ്ങളില്ലാതെ ഫീസും കൂട്ടി. ഇപ്പോൾ ഒരു ലക്ഷം രൂപ വരെയാണ് വാർഷിക ഫീസായി കുട്ടികളിൽ നിന്ന് ഈടാക്കുന്നത്. ഇനി ഫീസ് വർദ്ധിപ്പിക്കാനും സാധിക്കില്ല. ഇത് ചൂണ്ടിക്കാട്ടി ഫെബ്രുവരി 2 ന് സ്കൂളിലെ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
Comments