തിരുവനന്തപുരം: കേരള ലഹരിയുടെ പിടിയിലല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സൈസ് വകുപ്പ് നല്ല രീതിയിലാണ് ലഹരിമാഫിയയ്‌ക്കെതിരെ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വസ്തുത മറിച്ചുവെച്ചുകൊണ്ടാണ് ചിലർ കുപ്രചരണങ്ങളിൽ ഏർപ്പെടുന്നതെന്ന് മന്ത്രി ആരോപിച്ചു.യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ന്യൂജെൻ മയക്കുമരുന്നുകളുടെ ഉപയോഗവും, ഉപഭോഗവും തടയുന്നതിനുള്ള തീവ്ര യത്നത്തിലാണ് എക്സൈസ് വകുപ്പുള്ളതെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം ജനുവരി മാസത്തിൽ മാത്രം 1540 അബ്കാരി കേസുകളിലായി 249 ലിറ്റർ ചാരായവും 4106 ലിറ്റർ വിദേശമദ്യവും 1069 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യവും 22,638 ലിറ്റർ വാഷും എക്‌സൈസ് വകുപ്പ് കണ്ടെടുത്തു. 1257 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു.
എൻ.ഡി.പി.എസ് ആക്ട് പ്രകാരം 367 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.291 കിലോഗ്രാം കഞ്ചാവ്, 17.4 കിലോഗ്രാം ഹാഷിഷ്, 615 ഗ്രാം എം ഡി എം എ, 24 കഞ്ചാവ് ചെടികൾ, 156 ഗ്രാം നാർക്കോട്ടിക് ഗുളികകൾ എക്‌സൈസ് പിടിച്ചെടുത്തു. 7535 കോട്പാ (COTPA – Cigarettes and Other Tobacco Products Act) കേസുകളിലായി 4554 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് 15,06,800 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Comments