ന്യൂഡൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക രാജ്യങ്ങളുടെ സുരക്ഷയും സമൃദ്ധിയും ആണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ആഗോള സംരംഭം ആരംഭിക്കുന്നതിൽ ഫ്രാൻസിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യ എല്ലായ്പ്പോഴും ഒരു സമുദ്ര നാഗരികതയിലൂടെ മുന്നോട്ടുപോകുന്ന രാജ്യമാണ് .ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങളും, സാഹിത്യങ്ങളും സമുദ്രജീവികൾ ഉൾപ്പെടെയുള്ള സമുദ്രങ്ങളുടെ വരദാനങ്ങളെക്കുറിച്ച് സംസാരിക്കുന്നവയാണ്. ഇന്നും നമ്മുടെ സുരക്ഷയും സമൃദ്ധിയും സമുദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ അധികാരപരിധിക്കപ്പുറമുള്ള ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള ഫ്രഞ്ച് സംരംഭത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു.ഇതിനായി ഈ വർഷം തന്നെ നിയമപരമായി ഒരു അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാകുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. തീരപ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വൃത്തിയാക്കാൻ അടുത്തിടെ രാജ്യവ്യാപകമായി ബോധവൽക്കരണ കാമ്പയിൻ നടത്തിയിരുന്നു. മൂന്നുലക്ഷം യുവജനങ്ങൾ ഏകദേശം 13 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു,” നരേന്ദ്ര മോദി പറഞ്ഞു.
കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കുന്നതിന് പങ്കുചേരാൻ നാവികസേനയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ആഗോള സംരംഭം ആരംഭിക്കുന്നതിൽ ഫ്രാൻസിനൊപ്പം ചേരുന്നതിൽ ഇന്ത്യ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് ഫ്രാൻസ് വൺ ഓഷ്യൻ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 9 മുതൽ 11 വരെ ആണ് ഉച്ചകോടി. ആരോഗ്യകരവും സുസ്ഥിരവുമായ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി വ്യക്തമായ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്തുന്നതിനാണ് ഉച്ചകോടി.
Comments