ദുബായ്: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ. രാജ്യത്ത് കൊറോണ കേസുകളും മരണവും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, വ്യാജ പരിശോധനാ സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയവ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. കുറ്റകൃത്യത്തിന് രണ്ട് ലക്ഷം ദിർഹം വരെ പിഴയും രണ്ടുവർഷം തടവും ശിക്ഷയായി ലഭിക്കും.
തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും. വ്യാജ കൊറോണ പരിശോധനാ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും. തടവിന് പുറമെ ഏഴ് ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക.
യുഎഇയിൽ എല്ലാ പൊതുയിടങ്ങളിലും പ്രവേശിക്കുന്നതിന് കൊറോണ പരിശോധന നിർബന്ധമാണ്. എന്നാൽ ഇക്കാര്യത്തിൽ പലരും തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൊറോണ പരിശോധനാ ഫലം അൽഹൊസ്ൻ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ഫെബ്രുവരി 15 മുതൽ രാജ്യത്ത് കൊറോണ നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവുകൾ ഏർപ്പെടുത്തുകയാണ്. ചടങ്ങുകൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ പൂർണശേഷിയിൽ അനുവദിക്കും. മുഖാവരണം ഉൾപ്പെടെയുള്ള മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നത് തുടരാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് കൊറോണ വാക്‌സിനേഷൻ ക്യാമ്പയിനും മുന്നോട്ട് നീങ്ങുകയാണ്.
Comments