കണ്ണൂർ: മാതമംഗലത്ത് സിപിഎം സിഐടിയു ഭീഷണിയും, ഉപരോധവും മൂലം യുവാക്കൾ കടപൂട്ടിയ സംഭവത്തെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം മന്ത്രിമാരടക്കം ഇതിനെതിരെ പ്രതികരിച്ചിട്ടും കട പൂട്ടിച്ചത് സിഐടിയുകാരല്ലെന്നാണ് ജയരാജന്റെ വാദം.
പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു. മാതമംഗലത്ത് കടപൂട്ടിയത് സിഐടിയും സമരം കൊണ്ടല്ല. തൊഴിൽ നിഷേധത്തിനെതിരെയാണ് അവരുടെ സമരം. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജൻ പറഞ്ഞു. ഇയാൾ പ്രശ്‌ന പരിഹാരത്തിന് വന്നിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഗ്രാമങ്ങളിൽ നന്മയുടെ പ്രതീകമാണ് ചുമട്ട് തൊഴിലാളികൾ. നോക്കുകൂലിക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് സിഐടിയു ആണ്. നോക്കുകൂലി ചോദിച്ചില്ല തൊഴിലാണ് ചോദിച്ചത്. ചുമട്ട് തൊഴിലാളിക്ക് ജോലി കൊടുത്ത് പ്രശ്‌നം തീർക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യർത്ഥിക്കുന്നു എന്നും ജയരാജൻ പറഞ്ഞു.
വിവാഹ ആഭാസം അക്രമത്തിലേയ്‌ക്ക് നീങ്ങുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തോട്ടടയിൽ കണ്ടത്. വിവാഹ സ്ഥലത്ത് അക്രമം നടത്തിയാൽ അത് ദൗർഭാഗ്യകരമാണ്. പാർട്ടി പ്രവർത്തകർ ആഭാസത്തിന് നിന്നാൽ അതും ദൗർഭാഗ്യകരമാണ്. പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നുണ്ടെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
Comments