അബുദാബി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായവർക്ക് പണം തിരിച്ചു നൽകി അബുദാബി പോലീസ്. 18 ദശലക്ഷം ദിർഹമാണ് അബുദാബി പോലീസ് തട്ടിപ്പിനിരയായവർക്ക് തിരിച്ചു നൽകിയത്. മൊബൈൽ തട്ടിപ്പുകൾക്കും മറ്റ് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കും ഇരയാവുകയും കോൾ സെന്റർ വഴി സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്തവർക്കുമാണ് പണം തിരിച്ചു നൽകിയത്.
പണം തിരിച്ചു നൽകിയതിന് ശേഷം സംശയാസ്പദമായ ഫോൺ കോളുകളോടും മെസ്സേജുകളോടും ഇമെയിലുകളോടും പ്രതികരിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു.ബാങ്ക് വിവരങ്ങളും ഓൺലൈൻ ബാങ്കിംഗ് പാസ്വേഡുകളും എമിറേറ്റ്സ് ഐഡി വിശദാംശങ്ങളും അടങ്ങുന്ന രഹസ്യ വിവരങ്ങൾ പങ്കുവെക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടേയും മറ്റ് വൻകിട കമ്പനികളുടേയും വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ രൂപീകരിച്ച് തട്ടിപ്പു നടത്തുന്നവർ നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി. വലിയ ലാഭം വാഗ്ദാനം ചെയ്ത് ക്രിപ്റ്റോകറൻസി വ്യാപാരത്തിൽ ആളുകളെ ആകർഷിച്ച് തട്ടിപ്പ് നടത്തുന്നവർ നിരവധിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും അന്വേഷിക്കാനുമായി കഴിഞ്ഞ വർഷം അബുദാബിയിൽ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരുന്നു. ഈ കേന്ദ്രത്തിലൂടെ പോലീസ് ഉദ്യോഗസ്ഥർക്ക് ബാങ്കുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് റിപ്പോർട്ടുകൾ ശേഖരിക്കാനും സാധിക്കും. ഓൺലൈൻ കുറ്റകുറ്റകൃത്യങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുതിയ കേന്ദ്രത്തിൽ അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.













