കോഴിക്കോട്: കോഴിക്കോട് തട്ടുകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് രണ്ടുമാസം മുൻപ് പോലീസ്, കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് കമ്മീഷണറാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് റിപ്പോർട്ട് നൽകിയത്. ഉപ്പിലിട്ട വസ്തുക്കളിൽ പെട്ടന്ന് സത്തു പിടിക്കാൻ ബാറ്ററി വാട്ടറും ഏറെ നാൾ കേടാകാതെ ഇരിക്കാൻ അസറ്റിക് ആസിഡും ഉപയോഗിക്കുന്നു, മീനുകളിൽ ഫോർമാലിൻ ഉപയോഗം വർധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മിന്നൽ പരിശോധനകൾ നടത്താനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
രണ്ട് കുട്ടികൾ കോഴിക്കോട് ബീച്ചിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചതിന് ശേഷം അബദ്ധത്തിൽ ആസിഡ് കുടിച്ചതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്ത് വരുന്ന ഘട്ടത്തിലാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൂടി പുറത്ത് വരുന്നത്. രണ്ട് മാസം മുൻപ് തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ചിന് കിട്ടിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. ഇവിടെ നിന്നാണ് കോർപ്പറേഷനും മറ്റും റിപ്പോർട്ട് കൈമാറിയത്.
ഉപ്പിലിട്ട വസ്തുക്കളിൽ പെട്ടന്ന് തന്നെ ഉപ്പു പിടിക്കുന്നതിന് വേണ്ടിയാണ് ബാറ്ററി വെള്ളവും, നേർപ്പിച്ച അസറ്റിക് ആസിഡും ഉപയോഗിക്കുന്നത്. വളരെ പെട്ടന്ന് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇന്നലെ രാത്രിയോടെ 7,8 കടകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. ഇതിന്റെ പരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ.
Comments