ജ്യോതി ലക്ഷ്മി എന്ന തൃശ്ശൂർകാരി ഇന്ന് ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സുരേഷ്‌ഗോപി എന്ന നടനോടാണ്. ലോകം മുഴുവൻ ഒമിക്രോൺ ഭീതിയിൽ കഴിയുന്ന സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്വന്തം അച്ഛനെ ഒരു നോക്ക് കാണാൻ അവസരം ഒരുക്കികൊടുത്ത തൃശ്ശൂർക്കാരുടെ സ്വന്തം സുരേഷേട്ടനോട്.
ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലൂടെയാണ് കാനഡയിൽ സ്ഥിരതാമസമാക്കിയ ജ്യോതി ലക്ഷ്മി എന്ന യുവതി സുരേഷ് ഗോപിയോടുള്ള നന്ദി പ്രകടിപ്പിച്ചത്. ബുദ്ധിമുട്ടുകൾ ക്ഷമാപൂർവ്വം കേൾക്കുകയും ആശ്വസിപ്പിക്കാനും ഉണർന്ന് പ്രവർത്തിക്കാനും നടൻ കാണിച്ച വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് ജ്യോതി പറയുന്നത്. ഈ മനസ്സാണ് യഥാർത്ഥ ജനനായകന് വേണ്ടതെന്നും താങ്കളെപോലെയുള്ളവരെയാണ് തൃശ്ശൂരിന് ആവശ്യമെന്നും ജ്യോതി പറയുന്നു.
മാസങ്ങൾക്ക് മുൻപേ പക്ഷാഘാതം വന്ന് കിടപ്പിലായതാണ് ജ്യോതിയുടെ പിതാവ്. പരസഹായമില്ലാതെ സ്വന്തം പിതാവിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന വിഷമഘട്ടം അറിഞ്ഞപ്പോൾ മുതൽ ജ്യോതി എന്ന മകളുടെ ഉള്ള് പിടഞ്ഞു. പിന്നെ കാനഡയിൽ നിന്ന് എങ്ങനെയെങ്കിലും കേരളത്തിലേക്ക് പറന്നെത്തി അച്ഛനരികെ എത്തണം എന്നായി ചിന്ത. അതിനിടയ്‌ക്ക് പല വിലങ്ങു തടികളും വന്നു. നാട്ടിലേയ്‌ക്കുള്ള യാത്ര ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഒമിക്രോൺ വില്ലൻ വേഷം അണിഞ്ഞ് ആദ്യമെത്തിയത്. അതോടെ രാജ്യാന്തര യാത്രകൾ മുടങ്ങി. അതിനിടെ കൊറോണ വന്ന് ജ്യോതി കിടപ്പിലായി. കൊറോണ മുക്തയായി നാട്ടിലേക്കുള്ള യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കാർഡ് എടുക്കാൻ വിട്ട് പോയ കാര്യം ജ്യോതി ഓർക്കുന്നത്.
ആ സമയത്ത് അച്ഛന്റെ ആരോഗ്യനില വഷളായതായി ജ്യോതിയ്‌ക്ക് വിവരം ലഭിച്ചു. അച്ഛനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം മനസിൽ തികട്ടി നിൽക്കുന്നുണ്ടെങ്കിലും നിസ്സഹായ ആയ അവസ്ഥ. അങ്ങനെ തോറ്റ് മടങ്ങാൻ തയ്യാറായിരുന്നില്ല ജ്യോതി എന്ന മകൾ. കഴിയാവുന്ന ആളുകളെ എല്ലാം വിളിച്ചു. പറ്റുന്നവരെയെല്ലാം സമീപിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാവരും കൈമലർത്തി. ചിലർ കണ്ടില്ലെന്ന് നടിച്ചു. ഏറ്റവും ഒടുവിലാണ് അവസാന പ്രതീക്ഷയെന്നോണം ജ്യോതി നടനും എംപിയുമായ സുരേഷ് ഗോപിയെ വിളിക്കാൻ ആലോചിക്കുന്നത്.
സിനിമയും സാമൂഹ്യ സേവനവുമായി മുഴുവൻ സമയവും തിരക്കിൽ ജീവിക്കുന്ന സുരേഷേട്ടൻ ഫോൺ എടുക്കുമോ എന്ന കാര്യത്തിൽ പോലും ജ്യോതിയ്‌ക്ക് ഉറപ്പില്ലായിരുന്നു. എന്തും വരട്ടെ എന്ന് കരുതി സുരേഷ് ഗോപിയെ വിളിക്കുകയായിരുന്നു. രണ്ടാമത്തെ റിങിൽ തന്നെ മറുതലയ്‌ക്കലിൽ നിന്ന് സുരേഷ് ഗോപിയുടെ ശബദം കേട്ട ജ്യോതിയ്‌ക്കത് പ്രതീക്ഷയുടെ പച്ചതുരുത്തായിരുന്നു. ”സുരേഷ് ഗോപി സാറിനെ ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ ആണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി” എന്ന് ജ്യോതി പറഞ്ഞു.
കാര്യങ്ങൾ കേട്ടയുടൻ അദ്ദേഹം ഉണർന്ന് പ്രവർത്തിക്കുകയും നാട്ടിലേയ്‌ക്ക് വരാനുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ദിവസത്തിനിടെയെല്ലാം സുരേഷ് ഗോപി എന്ന ആ മനുഷ്യസ്‌നേഹി എന്നെ എല്ലാ ദിവസവും രണ്ടുനേരവും ഇങ്ങോട്ട് വിളിക്കുകയും നാട്ടിൽ പോരാനുള്ള ഒരുക്കങ്ങളെക്കുറിച്ചും അച്ഛന്റെ ആരോഗ്യ സ്ഥിതി വിവരങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്തുവെന്ന് ജ്യോതി അത്ഭുതത്തോടെ ഇന്നും ഓർക്കുന്നു.
ഇത് വരെ ഇങ്ങനെ ഒരു ജനനായകനെ കണ്ടിട്ടില്ലെന്നാണ് ജ്യോതിയുടെ പക്ഷം. രാഷ്‌ട്രീയ വിശ്വാസങ്ങൾ വിഭിന്നമാണെങ്കിലും എന്റെ വിശ്വാസങ്ങൾ എങ്കിലും അദ്ദേഹത്തിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞ മനുഷ്യസ്‌നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികൾ ഇവിടെ കുറിയ്‌ക്കാൻ പ്രേരിപ്പിയ്‌ക്കുന്നത്.
ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാൻ എഴുതിയില്ലെങ്കിൽ ഞാൻ നന്ദികേടിന്റെ പര്യായമായിപ്പോകു എന്ന് ജ്യോതി കുറിച്ചു. ഇതാണാ അച്ഛനും മകളും എന്ന തലക്കെട്ടോടെ അച്ഛനൊപ്പമുള്ള ഫോട്ടോക്കൊപ്പമാണ് യുവതി തന്റെ അനുഭവം വിവരിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്
ഇതാണ് ആ അച്ഛനും മകളും❤️ജനുവരിയോടെ തുടക്കത്തോടെ നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം മനസ്സിൽ കലശലായി തുടങ്ങിയിരുന്നു. കോവിഡ്…
Posted by Jyothi Lakshmi on Wednesday, February 16, 2022
Comments