ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴുത് ആയിരങ്ങൾ. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള മകം ദർശനത്തിനായി ഉച്ചയ്‌ക്ക് രണ്ടിനാണ് നട തുറന്നത്. അമ്മേ നാരായണ -ദേവീ നാരായണ മന്ത്രങ്ങൾ ഉരുവിട്ട് ദേവിയെ കാണാനായി പുലർച്ചെ മുതൽ ഭക്തർ കാത്ത് നിൽപുണ്ടായിരുന്നു.
സർവ്വാഭരണ വിഭൂഷിതയായി ദേവി അഭയ വരദ മുദ്രകളോടെ വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയതിന്റെ സ്മരണയായിട്ടാണ് ചോറ്റാനിക്കര മകം തൊഴൽ. പുലർച്ചെ മുതൽ തന്നെ ഭക്തർ ദർശനത്തിനായി ക്യൂവിൽ ഇടം പിടിച്ചിരുന്നു. വിവിധ ചടങ്ങുകൾക്ക് ശേഷം അലങ്കാരങ്ങൾക്കായി ഒരു മണിയോടെ നടയടച്ചു. തുടർന്ന് രണ്ടു മണിക്ക് സർവാഭരണ വിഭൂഷിതയായ ദേവീദർശനത്തിനായി നട തുറന്നു.
വിശേഷപ്പെട്ട തങ്ക ഗോളകയും, ആഭരണങ്ങളും, പട്ടുടയാടകളും, താമരമാലയും ചാർത്തിയ ദേവിയെ കണ്ടതിന്റെ അത്മസംതൃപ്തിയിലാണ് വിശ്വാസികൾ മടങ്ങിയത്. നെടുമംഗല്യത്തിനും, സൗഭാഗ്യത്തിനും, സന്താനലബ്ദിക്കുമുളള വഴിപാടുകൾക്ക് പേരുകേട്ടതാണ് ചോറ്റാനിക്കര ക്ഷേത്രം. കൊറോണ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചോറ്റാനിക്കര മകം തൊഴൽ നടന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങൾ കൊച്ചി ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരുന്നു.
പൂരപ്പറമ്പിലും, പടിഞ്ഞാറേ നടയിലുമായി ബാരിക്കേഡുകൾ സ്ഥാപിച്ച് ഭക്തരെ നിയന്ത്രിച്ചു. സേവാഭാരതി ഉൾപ്പെടെയുളള വിവിധ സേവാ സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും കുടിവെളള വിതരണവും ആംബുലൻസ് സർവ്വീസും മറ്റ് സേവനങ്ങളും ഒരുക്കിയിരുന്നു. രാത്രി 10 മണി വരെയാണ് മകം തൊഴൽ നടക്കുക.
Comments