തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും ടോം ആൻഡ് ജെറി കളിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിൽ കടിച്ച് തൂങ്ങാൻ ഏതറ്റംവരെയും തരം താഴുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ കൂടി തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഇരട്ട ചങ്ക് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കിയ ഗവർണർ പിന്നീട് പൊതുഭരണ സെക്രട്ടറിയെ മാറ്റിയതോടെ ഒപ്പുവെക്കാൻ തയ്യാറായ വിഷയത്തിലാണ് മുൻ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി നിയമിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് കുറഞ്ഞ കാലയളവിന് ശേഷം സർക്കാർ ഖജനാവിൽ നിന്നും പെൻഷൻ ഉൾപ്പെടെ നൽകുന്ന രീതിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഗവർണർ ഒപ്പിടില്ലെന്ന് അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഒപ്പുവെക്കാൻ തയ്യാറായിരുന്നില്ല. നാളെ രാവിലെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെ ആയിരുന്നു ഗവർണറുടെ നീക്കം. ഗവർണറുടെ അഡീഷണൽ പിഎ നിയമനത്തിൽ സർക്കാർ വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ പൊതുഭരണ സെക്രട്ടറി ഗവർണർക്ക് കത്തയക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കില്ലെന്ന് കണ്ടതോടെ പൊതുഭരണ സെക്രട്ടറിയെ മാറ്റി സർക്കാർ ഉത്തരവിറക്കി. ഇതിന് തൊട്ടുപിന്നാലെ നിലപാട് മയപ്പെടുത്താൻ ഗവർണർ തയ്യാറായി. നയപ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.
ഇതോടെ പ്രതിപക്ഷത്ത് നിന്നും വലിയ വിമർശനമാണ് ഉയർന്നത്. നാണം കെട്ട ഗവർണറുടെ നാണം കെട്ട നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ പറഞ്ഞു. ഈ കണ്ടതെല്ലാം നാടകമാണെന്നും ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്.
Comments