തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഇനിയും 267 മദ്യശാലകൾ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി. പുതിയ മദ്യനയം നാടിനെ നാശത്തിലേയ്‌ക്ക് നയിക്കും. ജനന്മയെ മുൻ നിർത്തി ഇതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
2016ൽ പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ വെറും 29 ബാറുകൾ മാത്രമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ അത് 859 ആയി വർദ്ധിച്ചു. സംസ്ഥാനത്ത് മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണ് മുൻഗണന. കേരളത്തെ സമ്പൂർണമായും മദ്യവൽക്കരിക്കുക എന്നതാണോ സർക്കാരിന്റെ ലക്ഷ്യമെന്ന് കത്തിൽ ചോദിക്കുന്നു.
കത്തിന്റെ പൂർണരൂപം…
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സർക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകൾ തുറക്കാനുള്ള സർക്കാർനീക്കം അങ്ങേയറ്റം ആപൽക്കരമാണ്. ഇപ്പോൾത്തന്നെ നേരിടുന്ന ലഹരിവിപത്തിന്റെ കനത്ത ആഘാതവ്യാപ്തി കൂടുതൽ വർദ്ധിപ്പിക്കുന്നതുമാണ്. അതുകൊണ്ട് പുതിയതായി 267 മദ്യശാലകൾ അനുവദിക്കാനുള്ള ജനദ്രോഹപരമായ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നഭ്യർത്ഥിക്കുന്നു. നാടിനെ സർവ്വത്ര നാശത്തിലേയ്‌ക്കു നയിക്കുന്ന മദ്യവ്യാപന നയം ജനനന്മയെ മുൻനിർത്തി അടിമുടി പൊളിച്ചെഴുതണമെന്നും താൽപര്യപ്പെടുന്നു.
2016-ൽ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോൾ കേവലം 29 ബാറുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അത് 859 ആയി വർദ്ധിച്ചിരിക്കയാണ്. തുടർന്നും ബാറുകൾ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോൾ എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് അതിന്റെയൊക്കെ വിശദവിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ബെവ്കോയുടെ 270, കൺസ്യുമർഫെഡിന്റെ 36, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകൾ, നാലായിരത്തിലധികം കള്ളുഷാപ്പുകൾ ഇതെല്ലാം പ്രവർത്തിക്കുന്നതിനു പുറമെയാണ് ഇത്രയേറെ ബാറുകൾ അനുവദിച്ചിട്ടുള്ളത്.
ഇതിനിടയിൽ ഹൈക്കോടതി വിധിയുടെ പേരുപറഞ്ഞ് 175 മദ്യശാലകൾ തുടങ്ങാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ടുവന്നെങ്കിലും പുതിയ മദ്യശാലകൾ തുടങ്ങുന്നതിന് പര്യാപ്തമായ നിർദ്ദേശങ്ങളൊന്നും തന്റെ വിധിയിൽ ഇല്ലെന്ന് ബഹു.ജസ്റ്റീസ് ദേവൻ രാമചന്ദ്രൻതന്നെ വ്യക്തമാക്കിയതോടെ താൽക്കാലികമായി നിർത്തിവെക്കപ്പെട്ട ആ നീക്കങ്ങൾ വീണ്ടും സജീവമായിരിക്കയാണ്. ഇതൊന്നുംപോരാഞ്ഞിട്ട് ഐ.ടി.മേഖലയിൽ പബ്ബുകളും വൈൻ പാർലറുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനും കരുക്കൾ നീക്കിവരികയാണ്.
സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സർക്കാരിന്റെ മുന്തിയ മുൻഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂർണ്ണമായി മദ്യവൽക്കരിക്കപ്പെടാനുള്ള സർക്കാർ നടപടികളെന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സർക്കാരിന്റെ മദ്യവ്യാപന നടപടികളെല്ലാം ഭരണഘടനയുടെ അന്തസത്തയ്‌ക്കു വിരുദ്ധമാണ്. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശക തത്വങ്ങളുടെ നാൽപ്പത്തയേഴാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനവുമാണ്. മദ്യക്കച്ചവടവും മദ്യ ഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ് സർക്കാർ നടപടികൾ.
മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകർക്കുന്നതും പ്രതിരോധശേഷി ഇല്ലാതാക്കുന്നതും സാമൂഹ്യ അരാജകാവസ്ഥയിലേയ്‌ക്ക് നാടിനെ എത്തിക്കുന്നതുമായ മദ്യവിപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നതാണ് അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന തത്വങ്ങളെ മദ്യവ്യാപന നയത്തിലൂടെ സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്.
ഇതിനെല്ലാം പുറമെ ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനത്തെ തകിടംമറിക്കുന്നതുമാണ്. മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് (ഏപ്രിൽ-മെയ്, 2020) തെളിയിക്കപ്പെട്ടതാണ്. ആ 64 ദിവസം അക്ഷരാർത്ഥത്തിൽ സംസ്ഥാനത്ത് മദ്യനിരോധനമായിരുന്നുവല്ലോ. ആ ഇടവേളയിൽ മദ്യശാലകൾ സമ്പൂർണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റങ്ങൾ ആർക്കും നിഷേധിക്കാനാകില്ല.
ലോക്ക്ഡൗൺ കാലയളവിൽ കുറ്റകൃത്യങ്ങളിൽ വന്ന ഗണ്യമായ കുറവ് പോലീസിന്റെ സ്റ്റേറ്റ് ക്രൈംറെക്കോർഡ്സ് ബ്യുറോതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യഉപയോഗം ഇല്ലാതായതിനെത്തുടർന്ന് അതിൽപ്പെട്ടിരുന്നവരുടെ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങൾക്കുണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല കുടുംബങ്ങളിൽ കൈവന്ന സമാധാനവും സാമൂഹ്യഅന്തരീക്ഷത്തിൽവന്ന നല്ല മാറ്റങ്ങളും എടുത്തുപറയേണ്ടതാണ്.
മദ്യം ഇല്ലാതായാൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഉപയോഗിച്ചിരുന്നവർക്ക് അതില്ലാതായാൽ വൻ പ്രത്യാഘാതങ്ങളുണ്ടാകും എന്നിങ്ങനെ മദ്യവ്യാപന നയത്തിനാധാരമായി നേരത്തേമുതൽ സർക്കാർ നടത്തിവന്നിരുന്ന വാദഗതികളും പ്രചരണങ്ങളും തീർത്തും അസ്ഥാനത്താണെന്ന് ലോക്ക്ഡൗൺകാലത്ത് തെളിയിക്കപ്പെട്ടു.
മയക്കുമരുന്നു കേസ്സുകൾ 2020 വർഷത്തിലെ മാസശരാശരി 305.5 ആയിരുന്നുവെങ്കിൽ ലോക്ക്ഡൗൺകാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസ്സുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്.
സ്പിരിറ്റിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാവുന്നതാണ്. 2020 വർഷത്തിൽ സ്പിരിറ്റ് പിടികൂടിയതിന്റെ മാസ ശരാശരി 1932 ലിറ്ററായിരുന്നെങ്കിൽ ലോക്ക്ഡൗൺകാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 59.5 ലിറ്റർ മാത്രമായിരുന്നു. (എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ നിന്ന്). മദ്യം ഇല്ലാതിരുന്ന ലോക്ക്ഡൗൺകാലത്ത് മയക്കുമരുന്നു കേസ്സുകളും സ്പിരിറ്റ് ലഭ്യതയും നന്നേകുറഞ്ഞിരുന്നുവെന്ന അനിഷേധ്യമായ വസ്തുത സർക്കാർ സൗകര്യപൂർവ്വം തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. മദ്യലഭ്യതയും പ്രാപ്യതയും ഇല്ലാതായാൽ മദ്യഉപയോഗം ഇല്ലാതാകുമെന്ന് തെളിയിക്കുന്നതായിരുന്നു 64 ദിവസത്തെ ലോക്ക്ഡൗൺ കാലം.
യഥാർത്ഥത്തിൽ മദ്യവ്യാപനം വൻതോതിലുണ്ടായപ്പോഴാണ് മയക്കുമരുന്നു വ്യാപനവും വർദ്ധിച്ചതെന്ന യാഥാർത്ഥ്യം പകൽപോലെ വ്യക്തമാണ്. മദ്യശാലകളുടെ എണ്ണം വർദ്ധിച്ചപ്പോൾ മയക്കുമരുന്നിന്റെ കടന്നുകയറ്റവും ഇടപാടുകളും വൻതോതിലായ സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിയിരിക്കയാണ്. കേരളത്തിൽ പെരുകിവരുന്ന കുറ്റകൃത്യങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും വർദ്ധിച്ചുവരുന്ന ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾക്കും വളർന്നുവരുന്ന സാമൂഹ്യഅരാജകാവസ്ഥയ്‌ക്കും പ്രധാന കാരണം മദ്യവും മയക്കുമരുന്നുമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. മദ്യലഹരിയിൽ സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവനെടുക്കുന്ന സംഭവങ്ങൾവരെ ആശങ്കാജനകമായതോതിൽ വർദ്ധിച്ചുവരികയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നതിലും ക്വട്ടേഷൻ-ഗുണ്ടാ-മാഫിയാ സംഘങ്ങൾ വ്യാപകമാകുന്നതിലുമുള്ള മുഖ്യസ്വാധീന ഘടകം മദ്യവും മയക്കുമരുന്നുമാണെന്ന യാഥാർത്ഥ്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്.
എന്നാൽ ഇതെല്ലാം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സർക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ നാടിനെ തകർച്ചയിലേക്കെത്തിക്കുന്ന നയങ്ങളും നടപടികളുമായി മുന്നോട്ടുപോകുന്ന ദുസ്ഥിതിയാണുള്ളത്.
ഇനിയെങ്കിലും യാഥാർഥ്യബോധത്തോടെ ദോഷാനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാകണം.
മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള മാരകമായ ലഹരിവിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും തലമുറകളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ നയങ്ങളും നടപടികളുമായി സർക്കാർ മുന്നോട്ടുവരണം. ഇതേവരെയുള്ള സർക്കാരിന്റെ തെറ്റുകൾ തിരുത്തിയേ മതിയാകൂ. സമൂഹ ദ്രോഹപരമായ മദ്യനയവും തെറ്റായ നടപടികളും പാടേതള്ളിക്കളയാൻ തയ്യാറാകുകയും വേണം. ഇതിനെല്ലാം കഴിഞ്ഞില്ലെങ്കിൽ കേരളത്തെ സർവ്വനാശത്തിലേക്കെത്തിച്ച മന്ത്രിസഭയെന്ന നിലയിലായിരിക്കും പിണറായി മന്ത്രിസഭയെ ചരിത്രം രേഖപ്പെടുത്തുകയെന്ന് ബഹു.മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
സ്നേഹപൂർവ്വം
വി.എം.സുധീരൻ
Comments