ചണ്ഡിഗഢ്: ബിജെപിയുമായി സഖ്യത്തിലേർപ്പെടുന്ന കാര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനമെടുക്കുമെന്ന് ശിരോമണി അകാലിദൾ നേതാക്കൾ. എസ്എഡി നേതാക്കളായ ബിക്രം മജീതിയയും ഗുർബച്ചൻ സിംഗുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിഎസ്പിയുമായി ചേർന്നാണ് എസ്എഡി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഭരണത്തിനാവശ്യമായ ഭൂരിപക്ഷം കുറവാണെങ്കിൽ ബിജെപിയുടെ പിന്തുണ തേടുന്ന കാര്യം പാർട്ടി ആലോചിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഇന്നാണ് പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
25 വർഷങ്ങൾക്ക് ശേഷമാണ് ശിരോമണി അകാലി ദളും മായാവതിയുടെ ബിഎസ്പിയും ഒരുമിച്ച് പഞ്ചാബിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 20 സീറ്റുകളിൽ മാത്രമാണ് ബിഎസ്പി മത്സരിക്കുന്നത്. ബാക്കി സീറ്റുകളിൽ എസ്എഡി സ്ഥാനാർത്ഥികളാണുളളത്.
അമൃത് സർ ഈസ്റ്റിൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിനെ നേരിടുന്ന ബിക്രം സിംഗ് മജീതിയ മജീതിയയിലും മത്സരിക്കുന്നുണ്ട്. ഗുർദാസ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഗുർബച്ചൻ സിംഗ്.
Comments