മുംബൈ: ഇൻഡസ് കമ്മീഷന്റെ വാർഷിക യോഗത്തിനായി ഇന്ത്യൻ പ്രതിനിധികൾ പാകിസ്താനിലേക്ക്. മാർച്ച് 1 മുതൽ 3 വരെ ആണ് വാർഷിക യോഗം. പതിവായി നടക്കുന്ന വർഷിക യോഗത്തിലേക്ക് ഇത്തവണ ഇന്ത്യയിൽ നിന്നും പത്തംഗ സംഘമാണ് പങ്കെടുക്കുന്നത്. ജലശക്തി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വനിതാ ഓഫീസർമാരും ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീജല കരാർ ഒപ്പുവച്ചതിന് ശേഷം ആദ്യമായാണ് വനിതാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാനായി പാകിസ്താനിലേക്ക് പോകുന്നത്.
2022 മാർച്ച് 1 നും 3 നും ഇടയിൽ പാക്കിസ്താനിലെ ഇസ്ലാമാബാദിൽ സിന്ധു നദീജല സ്ഥിരം കമ്മിഷന്റെ വാർഷിക യോഗം നടക്കുമെന്ന് സിന്ധു നദീജല കമ്മീഷണർ പ്രദീപ് കുമാർ സക്‌സേന ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര ജല കമ്മീഷൻ, സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി, നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ, വിദേശകാര്യ മന്ത്രാലയം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പ്രതിനിധി സംഘത്തിലുണ്ടാവുക. സിന്ധു നദീജല കമ്മീഷണർ സയ്യിദ് മുഹമ്മദ് മെഹർ അലി ഷായാണ് പാക് ടീമിനെ നയിക്കുക.
സിന്ധു നദീജല ഉടമ്പടിയിലെ ആർട്ടിക്കിൾ VIII(5)-ലെ വ്യവസ്ഥകൾ പ്രകാരം, കമ്മീഷൻ വർഷത്തിൽ ഒരിക്കലെങ്കിലും ഇന്ത്യയിലോ പാകിസ്താനിലോ മാറിമാറി യോഗം ചേരേണം. കമ്മീഷന്റെ അവസാന യോഗം 2021 മാർച്ച് 23-24 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ചായിരുന്നു നടന്നത്.പാകിസ്താൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വാർഷിക യോഗത്തിനായി കഴിഞ്ഞ തവണ ഇന്ത്യ സന്ദർശിച്ചിരുന്നു.
ഫെബ്രുവരി 28 ന് അതാരി അതിർത്തി വഴിയാണ് ഇന്ത്യൻ സംഘം പാക്സ്താനിലേക്ക് പുറപ്പെടുന്നത്. മാർച്ച് നാലിന് ഇതേ വഴി തന്നെ സംഘം മടങ്ങും. വാർഷിക യോഗത്തിലെ അജണ്ട എന്താണെന്ന് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ഇരു രാജ്യങ്ങളും അറിയിക്കുന്നത്. ഇന്ത്യൻ ജലവൈദ്യുത പദ്ധതികളായ പകാൽ ദുൽ (1,000 മെഗാവാട്ട്), ലോവർ കൽനായ് (48 മെഗാവാട്ട്), കിരു (624 മെഗാവാട്ട്) ജമ്മു കശ്മീരിലെ ചെനാബ് , ലഡാക്കിലെ ചില ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവ സംബന്ധിച്ച പാകിസ്താന്റെ എതിർപ്പുകൾ യോഗത്തിൽ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇൻഡസ് കരാർ പ്രകാരം പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് പടിഞ്ഞാറൻ നദികളിലെ റൺ-ഓഫ്-ദി-റിവർ പദ്ധതികളിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള അവകാശം ഇന്ത്യയ്‌ക്കുണ്ട്. .പടിഞ്ഞാറൻ നദികളിലെ ഇന്ത്യൻ ജലവൈദ്യുത പദ്ധതികൾ സംബന്ധിച്ച പാകിസ്താന്റെ ആശങ്ക യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിക്കും. 1960-ൽ ഇന്ത്യയും പാക്കിസ്താനും ഒപ്പുവച്ച കരാർ പ്രകാരം, കിഴക്കൻ നദികളായ സത്‌ലജ്, ബിയാസ്, രവി എന്നിവയിലെ എല്ലാ ജലവും – പ്രതിവർഷം ഏകദേശം 33 ദശലക്ഷം ഏക്കർ അടി അനിയന്ത്രിതമായ ഉപയോഗത്തിനായി ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നു.
Comments