ന്യൂഡൽഹി : മാദ്ധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹ. മുതിർന്ന മാദ്ധ്യമ പ്രവർത്തകനെതിരെയാണ് സാഹ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഭിമുഖം നൽകാത്തതിനെ തുടർന്നായിരുന്നു ഭീഷണിയെന്നും സാഹ വ്യക്തമാക്കി. അതേസമയം മാദ്ധ്യമ പ്രവർത്തകന്റെ പേര് പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവർക്കെതിരെ സാഹ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിമുഖത്തിനായി മാദ്ധ്യമ പ്രവർത്തകൻ സമീപിച്ചതെന്ന് സാഹ പറയുന്നു. എന്നാൽ അഭിമുഖത്തിന് താത്പര്യം ഇല്ലെന്ന് അറിയിച്ചു. ഇതോടെ മാദ്ധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്ത്യൻക്രിക്കറ്റിനായി നിരവധി സംഭാവനകൾ നൽകിയ തനിക്ക് മാദ്ധ്യമപ്രവർത്തകർ നൽകുന്ന വില ഇതാണെന്നും അദ്ദേഹം ആരോപിച്ചു. മാദ്ധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ സഹിതമാണ് സാഹ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം സാഹയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകന്റെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വീരേന്ദർ സേവാഗ് ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്ത് എത്തി.















