ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. 2013 ഡിസംബറിൽ ബിജെപി മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന സമയത്തേക്കാൾ അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോൾ വർധിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതിൽ വിജയിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുപിയിൽ ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ വിജയിക്കും. നാല് പ്രധാന വിഷയങ്ങളിൽ തങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. യുപിയിൽ നേരത്തെയുളള സർക്കാരുകൾ ജാതീയമായ വേർതിരിവോടെയാണ് പ്രവർത്തിച്ചിരുന്നത്. എസ്പി ഉണ്ടായിരുന്നപ്പോൾ, ഒരു പ്രത്യേക മതത്തിൽ നിന്നുള്ള ആളുകൾക്ക് സ്വാതന്ത്ര്യം നൽകി, കർഷകരുടെ വീടുകളിൽ നിന്ന് കന്നുകാലികളെ കടത്തി കൊണ്ടുപോയി. അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അസം ഖാനും അതിഖ് അഹമ്മദും മുഖ്താർ അൻസാരിയും ജയിലിൽ കഴിയുകയാണ്. 2000 കോടിയുടെ സർക്കാർ സ്വത്തുക്കൾ മാഫിയയിൽ നിന്ന് മോചിപ്പിച്ചു. കാൺപൂരിൽ അർദ്ധരാത്രിയിൽ സ്‌കൂട്ടിയിൽ പോകുന്ന പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. യുപി ഇപ്പോൾ അത്ര സുരക്ഷിതമാണ് അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും മെച്ചപ്പെട്ടു. യുപിയിൽ 15 വർഷത്തെ എസ്പി-ബിഎസ്പി ഭരണത്തിന് ശേഷം സമ്പദ്വ്യവസ്ഥ 8,9 സ്ഥാനത്തായിരുന്നു. അഞ്ച് വർഷം കൊണ്ട് ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തിച്ചു. ബിസിനസ്സ് ചെയ്യാൻ എളുപ്പമുള്ളതിൽ യുപി രണ്ടാം സ്ഥാനത്താണ്. നേരത്തെ 14ാം സ്ഥാനത്തായിരുന്നു. സംസ്ഥാന ജിഡിപി ഇപ്പോൾ മുൻ ഭരണകാലത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. യുപിയിൽ അടുത്ത ബിജെപി സർക്കാർ രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.
Comments