ലാഹോർ: പാകിസ്താൻ സൂപ്പർ ലീഗിൽ താരങ്ങൾ തമ്മിൽ കയ്യാങ്കളി. മത്സരത്തിനിടെ ഒരു ക്യാച്ച് കൈവിട്ടതിന്റെ ദേഷ്യത്തിനാണ് ലാഹോർ ക്വാലൻഡേഴ്സ് ബൗളറായ ഹാരിസ് സഹതാരം കമ്രാന്റെ മുഖത്തടിച്ചത്. പെഷാവർ സലാമി ടീമിനെതിരെ നടന്ന മത്സരത്തിലാണ് കളിക്കളത്തിലെ പോര് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. താരങ്ങളുടെ രോഷപ്രകടനം അതിരുകടന്നതിൽ ആരാധകരും പ്രതിഷേധിച്ചു.
വിക്കറ്റ് വീഴ്‌ത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ഹാരിസിനെ അഭിനന്ദിക്കാൻ ഓടിയെത്തിയ കമ്രാന്റെ മുഖത്തടിച്ചത്. കളിക്കിടെ ഹാരിസിന്റെ പന്തിൽ കമ്രാൻ ഒരു ക്യാച്ച് വിട്ടുകളഞ്ഞതിന്റെ ദേഷ്യമാണ് ഹാരിസ് മുഖത്തടിച്ച് പ്രകടിപ്പിച്ചത്. പെഷാവറിന്റെ സസായിയുടെ ക്യാച്ചാണ് കമ്രാൻ വിട്ടുകളഞ്ഞത്. മത്സരത്തിൽ ലാഹോർ ജയിച്ചു.
മത്സരത്തിനിടെ തുടർന്നുള്ള ഓവറിൽ ഹാരിസിന് വിക്കറ്റ് ലഭിച്ചതോടെ താരങ്ങളെല്ലാം അഭിനന്ദിക്കാൻ ഓടിക്കൂടുന്നതിനിടെയാണ് കമ്രാന്റെ മുഖത്ത് ഹാരിസ് അടിച്ചത്. വീഡിയോ ദൃശ്യത്തിൽ കമ്രാന്റെ മുഖം ക്യാമറക്ക് പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ വ്യക്തമല്ല. എന്നാൽ ഹാരിസിന്റെ മുഖത്തെ രോഷം ശരിക്കും പ്രതിഫലിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്. വീഡിയോ പുറത്തുവന്നതോടെ കമ്രാൻ ആരാധകർ അത് പ്രചരിപ്പിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ രോഷപ്രകടനം തുടരുകയാണ്.
Comments